നിയമസഭ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് മികച്ച പോളിംഗ്
90 ശതമാനം പോളിങ് പ്രതീക്ഷിക്കുന്നുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ

- Updated:
2026-04-09 10:19:55.0

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ടു മണിവരെ സംസ്ഥാനത്ത് കനത്ത പോളിംഗ്. മുഴുവൻ ബൂത്തുകളിലും വോട്ട് ചെയ്യാൻ നിൽക്കുന്നവരുടെ നീണ്ട നിരയാണ്. ഉച്ചക്ക് മൂന്ന് മണി വരെ പോളിങ് ശതമാനം 62.71 ശതമാനമായി. പോളിംഗിൽ എസ്‌ഐആർ പ്രതിഫലിക്കുന്നുണ്ടെന്നും 90 ശതമാനം പോളിംഗ് പ്രതീക്ഷിക്കുന്നുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻഖേൽക്കർ പറഞ്ഞു. 56.84 ശതമാനം പോളിങ് നടന്ന തൃപ്പൂണിത്തറയാണ് പോളിങ് മുന്നിലുള്ളത്. ഒരു മണിക്ക് മുമ്പ് തന്നെ തൃപ്പൂണിത്തറയിൽ പോളിങ് 50 ശതമാനം കടന്നു.
മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി, കോൺഗ്രസ് മുതിർന്ന നേതാവ് എ.കെ ആന്റണി, രമേശ് ചെന്നിത്തല, മുൻ കെപിസിസി പ്രസിഡന്റെ കെ.സുധാകരൻ, മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ വോട്ട് ചെയ്തു. ചലച്ചിത്രതാരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, ആസിഫലി, ഫഹദ് ഫാസിൽ എന്നിവരും വോട്ട് രേഖപ്പെടുത്തി. പോളിംഗിനിടെ ചില അനിഷ്ട സംഭവങ്ങളും റിപ്പോർട്ട് ചെയ്തു.
തൃശൂർ വാണിയംപാറയിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആൾ കുഴഞ്ഞുവീണു മരിച്ചു. വാണിയംപാറ ഇകെഎംയുപി സ്‌കൂളിൽ നിന്നും വോട്ട് ചെയ്ത് പുറത്തിറങ്ങിയ രാമൻചിറ പാമ്പുങ്ങൽ വീട്ടിൽ വിനോദ് (62) ആണ് മരിച്ചത്. രാവിലെ 10:45 ആയിരുന്നു സംഭവം. വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ വിനോദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് പോളിങ് ഓഫീസറുടെ നേതൃത്വത്തിൽ വീൽചെയറിൽ ഇരുത്തുന്ന സമയത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ 108 ആംബുലൻസിൽ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ചെറുകാട്ടൂർ സെന്റ് ജോസഫ് സ്‌കൂളിലെ 199 -ാം നമ്പർ ബൂത്തിനകത്ത് വോട്ടർമാരോട് താമരക്ക് വോട്ട് ചെയ്യണമെന്ന് പരസ്യമായി അഭ്യർത്ഥിച്ചതായി പരാതി. വോട്ട് മെഷീൻ ഓപ്പറേറ്റ് ചെയ്യുന്ന തേർഡ് പോളിംഗ് ഓഫീസറാണ് പരസ്യമായി ബൂത്തിനകത്ത് താമരക്ക് വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ചതായി പരാതി ഉയർന്നത്. വോട്ട് ചെയ്തിറങ്ങിയ 4 പേർ ഇതുസംബന്ധിച്ച് ആക്ഷേപം ഉന്നയിച്ചതോടെ യുഡിഎഫ് പ്രവർത്തകർ പ്രതിഷേധവുമായെത്തി. യുഡിഎഫ് ജില്ലാ കൺവീനർ എച്ച്.ബി. പ്രദീബ് മാസ്റ്റർ ബൂത്തിലെത്തി റിട്ട. ഓഫീസർക്ക് പരാതി നൽകി.
ഒറ്റപ്പാലം മണ്ഡലത്തിലെ നാല് ബൂത്തുകളിൽ കള്ളവോട്ട് നടന്നു എന്ന് പരാതി. ഒറ്റപ്പാലം മീറ്റ്‌ന സീനിയർ ബേസിക് സ്‌കൂളിലെ 168, 169 ബൂത്തുകളിലും പടിഞ്ഞാർക്കര എൽപി സ്‌കൂളിലെ 163 -ാം ബൂത്തിലുമാണ് കള്ളവോട്ട് എന്ന പരാതി ഉയർന്നിരിക്കുന്നത്. അമ്പലപ്പാറ എഎൽപി സ്‌കൂളിലെ 98 -ാം നമ്പർ ബൂത്തിലും ഇതേ പരാതിയുണ്ട്. ഈ ബൂത്തുകളിലെ ഒരോ വോട്ടുകൾ മറ്റാരോ രേഖപ്പെടുത്തി എന്നാണ് ആക്ഷേപം. പിന്നീട് ഇവർക്ക് ടെൻഡർ വോട്ട് ചെയ്യാൻ ഉദ്യോഗസ്ഥർ അവസരം നൽകുകയായിരുന്നു.
Adjust Story Font
16
