താമരശ്ശേരിയിൽ വിനോദയാത്ര സംഘത്തിന് നേരെ ആക്രമണം; പ്രതികൾ റിമാൻഡിൽ
ടൂറിസ്റ്റ് ബസ് തടഞ്ഞു നിർത്തി യാത്രക്കാരെ മർദിച്ചു ഫോൺ കവരുകയായിരുന്നു

കോഴിക്കോട്: താമരശ്ശേരിയിൽ ടൂറിസ്റ്റ് ബസ് തടഞ്ഞു നിർത്തി യാത്രക്കാരെ മർദിച്ചു ഫോൺ കവർന്ന കേസിൽ പ്രതികൾ റിമാൻഡിൽ. താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നാല് പ്രതികളെ റിമാൻഡ് ചെയ്തത്. കൈത പൊയിൽ ആനോറമ്മൽ നെടുവള്ളി അജ്മൽ, ഷാജഹാൻ, ആഷിഖ്, കൈതപ്പൊയിൽ ഉളിയാടൻ കുന്ന് ആഷിഖ് കോടതി റിമാൻഡ് ചെയ്തത്.
ബസ് തടഞ്ഞുനിർത്തി സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തുകയും യാത്രക്കാരുടെ ഫോൺ പിടിച്ചുപറിക്കുകയും ഉടുമുണ്ടഴിക്കുകയും ചെയ്ത സംഭവത്തിലാണ് പ്രതികൾ പിടിയിലായത്. ചേളന്നൂരിൽ നിന്നുള്ള 42 അംഗ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ഒരു ഗുഡ്‌സ് വാഹനവുമായി ഉരസുകയും ബസ് ഡ്രൈവറും ഗുഡ്‌സ് വാഹനത്തിലുള്ളവരും തമ്മിൽ സംസാരിച്ച് പ്രശ്നം പരിഹരിച്ചതുമാണ്.
എന്നാൽ ഈ സമയം കാറിലെത്തിയ പ്രതികൾ അനാവശ്യമായി വിഷയത്തിൽ ഇടപെടുകയും ബസ് ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ചുരമിറങ്ങി അടിവാരത്തെത്തിയപ്പോൾ പ്രതികൾ കാർ കുറുകെ വെച്ച് ബസ് തടഞ്ഞു. ബസിനുള്ളിലേക്ക് അതിക്രമിച്ചു കയറി യാത്രക്കാരെ മർദിക്കുകയായിരുന്നു.
Adjust Story Font
16

