പണമിടപാടിനെ ചൊല്ലി തര്‍ക്കം; കോഴിക്കോട് കൂളിമാട് സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം
ഗുരുതര പരിക്കേറ്റ തസ്‌നീം ,തന്സീൽ എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് കൂളിമാട് സഹോദരങ്ങളെ കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമം. കൊടിയത്തൂർ സ്വദേശികളായ സഹോദരങ്ങളെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. പഴമ്പറമ്പ് സ്വദേശി ഇർഫാൻ എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു. ആക്രമണത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
പ്രതി ഇർഫാനും ആക്രമണത്തിൽ പരിക്കേറ്റവരുടെ സഹോദരനായ തൻസീഫും സുഹൃത്തുക്കളായിരുന്നു. പണമിടപാടിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഇന്ന് രാവിലെ തൻസീഫിനെ ഇർഫാൻ വീട്ടിലെത്തി മർദിച്ചു. മർദിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
പരിക്കേറ്റ തൻസീഫിനെ ഇർഫാൻ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. ശേഷം കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. എന്നാൽ ആശുപത്രിയിലുള്ള തൻസീഫിനെ കാണാൻ പോകുകയായിരുന്ന സഹോദരന്മാർ വഴിയിൽ വെച്ച് ഇർഫാൻ കാറോടിച്ച് പോകുന്നത് കണ്ടു. ബൈക്ക് നിർത്തി തടയാൻ ശ്രമിച്ച ഇവരെ അമിതവേഗതയിലെത്തിയ ഇർഫാൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇരുവരെയും നാട്ടുകാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്ക് വേണ്ടിയുള്ള തിരച്ചിലിലാണ് പൊലീസ്.
Adjust Story Font
16

