Quantcast

'ടിപ്പു സുൽത്താൻ നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി, കേരളത്തെ ആക്രമിച്ചു'; വീണ്ടും വിവാദ പരാമര്‍ശവുമായി ബി.ഗോപാലകൃഷ്ണൻ

നേരത്തെ ഗുരുവായൂരിൽ മുസ്‌ലിം നാമധാരികളായ എംഎൽഎമാരുടെ പേരുകളുള്ള ഫ്ലക്സ് ബോർഡുകള്‍ സ്ഥാപിച്ചതും വിവാദത്തിലായിരുന്നു

MediaOne Logo

Web Desk

  • Published:

    6 April 2026 12:06 PM IST

ടിപ്പു സുൽത്താൻ നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി, കേരളത്തെ ആക്രമിച്ചു; വീണ്ടും വിവാദ പരാമര്‍ശവുമായി ബി.ഗോപാലകൃഷ്ണൻ
X

ഗുരുവായൂര്‍: വീണ്ടും വിവാദ പരാമർശവുമായി ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർഥി ബി.ഗോപാലകൃഷ്ണൻ. ടിപ്പു സുൽത്താൻ കേരളത്തെ ആക്രമിച്ചയാളാണെന്നും നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തിയെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. ഗുരുവായൂർ മണ്ഡലത്തിലെ ഏങ്ങണ്ടിയൂരിൽ റോഡിന് ടിപ്പു സുൽത്താന്റെ പേര് നൽകിയതിലാണ് ഗോപാലകൃഷ്ണന്റെ വിവാദ പരാമർശം.

'ടിപ്പു സുല്‍ത്താനും ഈ നാടും തമ്മില്‍ എന്ത് ബന്ധം,ഈ നാട്ടില്‍ അക്രമിച്ചു വന്നയാളാണ്,കൂടാതെ ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും ഹിന്ദുക്കളെ കൊല്ലുകയും ചെയ്തു.ഗുരുവായൂര്‍ മണ്ഡലത്തിലടക്കം ടിപ്പു സുല്‍ത്താന്‍ ആക്രമിച്ചിട്ടുണ്ട്. എന്തുകൊണ്ട് വേലായുധന്‍ പണിക്കശ്ശേരി എന്ന് പറയുന്ന ഭാരതത്തിന്‍റെ,കേരളത്തിന്‍റെ ചരിത്രം രചിച്ചയാളുടെ പേര് റോഡിന് ഇടാത്തത്. ഇതെല്ലാം മാറണം..' ഗോപാലകൃഷ്ണന്‍ പറഞ്ഞു.

നേരത്തെ ഗുരുവായൂരിൽ മുസ്‌ലിം നാമധാരികളായ എംഎൽഎമാരുടെ പേരുകളുള്ള ഫ്ലക്സ് ബോർഡുകള്‍ സ്ഥാപിച്ചതും വിവാദത്തിലായിരുന്നു. 1977 മുതൽ മണ്ഡലത്തിൽ വിജയിച്ച എംഎൽഎമാരുടെ പേരുകൾ മാത്രം പ്രദർശിപ്പിച്ചുകൊണ്ടാണ് ചാവക്കാട് ഭാഗത്ത് ബിജെപി ബോർഡുകൾ ഉയർത്തിയത്. മുസ്‌ലിം നാമധാരികളായ ജനപ്രതിനിധികളുടെ പട്ടിക നിരത്തി വോട്ട് ധ്രുവീകരണത്തിനാണ് ബിജെപി ശ്രമിക്കുന്നതെന്ന ആരോപണം ഉയരുകയും ചെയ്തിരുന്നു.

'ഹിന്ദു എംഎൽഎ' വേണമെന്ന പരാമർശത്തിന്റെ പേരിൽ ബി. ഗോപാലകൃഷ്ണനെതിരെ ചാവക്കാട് പൊലീസ് കേസെടുത്തിരുന്നു. ഈ നടപടിയിൽ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടിയിരിക്കുന്ന സാഹചര്യത്തിലായിരുന്നു വിവാദ ഫ്ലക്സുകളുമായി സ്ഥാനാർഥി രംഗത്തെത്തിയത്. എന്നാൽ താൻ പെരുമാറ്റച്ചട്ട ലംഘനം നടത്തിയിട്ടില്ലെന്നും കേസുകളെ ഭയപ്പെടുന്നില്ലെന്നുമാണ് ബി. ഗോപാലകൃഷ്ണന്‍ അന്ന് പറഞ്ഞത്.


TAGS :

Next Story