'വെള്ളാപ്പള്ളിയുടെ കയ്യിൽ നിന്ന് സിപിഐ തെറ്റായ രീതിയിൽ പണം പിരിച്ചിട്ടുണ്ടെങ്കിൽ തിരിച്ചുകൊടുക്കും' ; ബിനോയ് വിശ്വം
എൽഡിഎഫിനോ ഏതെങ്കിലും പാർട്ടിക്കോ മാർക്കിടാൻ ഞങ്ങൾ വെള്ളാപ്പള്ളിയെ ഏൽപ്പിച്ചിട്ടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു

തിരുവനന്തപുരം: സിപിഐക്കാർ പണം വാങ്ങിയെന്ന വെള്ളാപ്പള്ളി നടേശന്‍റെ പരാമർശത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐക്കാർ ഫണ്ട് വാങ്ങിക്കാണും. എന്നാൽ തെറ്റായ വഴിക്ക് ഒറ്റ പൈസ പോലും വാങ്ങിയിട്ടില്ല. അങ്ങനെ വെള്ളാപ്പള്ളി പറഞ്ഞാൽ പണം തിരികെ നൽകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
എൽഡിഎഫിനോ ഏതെങ്കിലും പാർട്ടിക്കോ മാർക്കിടാൻ ഞങ്ങൾ വെള്ളാപ്പള്ളിയെ ഏൽപ്പിച്ചിട്ടില്ല. വെള്ളാപ്പള്ളിയ കാറിൽ കയറ്റിയതിൽ മുഖ്യമന്ത്രിയുടെ കാഴ്ചപ്പാടാണ് അദ്ദേഹം പറഞ്ഞത്. എന്റെ നിലപാട് ഞാൻ പറയും. അതിലെ ശരി ജനങ്ങൾ തീരുമാനിക്കട്ടെയെന്നും ബിനോയ് വിശ്വം പറഞ്ഞു. മാധ്യമപ്രവർത്തകനെ തീവ്രവാദി എന്ന് വിളിച്ചതിലൂടെ ഒരാൾ വലുതാകുമോ ചെറുതാകുമോ എന്ന് ജനങ്ങൾക്ക് മനസിലാക്കുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
അതിനിടെ, മുസ്‍ലിം ലീഗിനെതിരെ വിദ്വേഷ പരാമർശനവുമായി വീണ്ടും വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. മറ്റൊരു മാറാട് കലാപത്തിനാണ് ലീഗ് ശ്രമിക്കുന്നതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. സിപിഐക്കെതിരായ ചതിയൻ ചന്തു പ്രയോഗത്തിൽ ഉറച്ച് നിൽക്കുന്നു. ശബരിമല സ്വർണക്കൊള്ള അന്വേഷണത്തിൽ സർക്കാറിനൊപ്പമാണെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.
അതേസമയം, വെള്ളാപ്പള്ളി നടേശനുമായി ബന്ധപ്പെട്ട വിവാദത്തിൽ പരസ്പരം കൊമ്പ് കോർത്ത് എൽഡിഎഫും യുഡിഎഫും. വെള്ളാപ്പള്ളി വർഗീയവാദിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. ഒന്നോ രണ്ടോ തെറ്റായ പ്രസ്താവനകൾ നടത്തിയതിന്‍റെ പേരിൽ ഒരാൾ വർഗീയവാദിയാകുന്നില്ല എന്നാണ് എം.വി ഗോവിന്ദന്‍റെ പ്രതികരണം.വെള്ളാപ്പള്ളിക്ക് കുട പിടിച്ചു കൊടുക്കുന്നത് പിണറായി വിജയൻ ആണെന്നായിരുന്നു വി.ഡി സതീശന്‍റെ പ്രതികരണം.
Adjust Story Font
16

