ജോര്‍ജ് കുര്യന് സീറ്റ് നല്‍കിയതില്‍ ആരോപണം ഉന്നയിച്ചു; നോബിള്‍ മാത്യുവിനെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി
സംഘടനാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് നടപടി

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ തന്റെ പേര് വെട്ടിമാറ്റിയത് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനാണെന്ന ആരോപണവുമായി ബിജെപിയില്‍ നിന്ന് പുറത്താക്കപ്പെട്ട നോബിള്‍ മാത്യു. ജില്ലാ ഘടകങ്ങള്‍ നല്‍കിയ പേരുകള്‍ കോര്‍ കമ്മിറ്റി പരിഗണിച്ചില്ലെന്ന് നോബിള്‍ മീഡിയവണിനോട് പറഞ്ഞു. രാജീവ് ചന്ദ്രശേഖര്‍ തനിക്ക് സ്ഥാനാര്‍ഥിത്വം ഉറപ്പ് നല്‍കിയിരുന്നുവെന്നും തന്നെ സസ്‌പെന്‍ഡ് ചെയ്യാനുള്ള അധികാരം അദ്ദേഹത്തിനില്ലെന്നും നോബിള്‍ മാത്യു പറഞ്ഞു. കാഞ്ഞിരപ്പള്ളിയില്‍ സ്വതന്ത്രനായി മത്സരിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ, കാഞ്ഞിരപ്പള്ളിയില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ സ്ഥാനാര്‍ഥിയാക്കിയതില്‍ കോട്ടയം ബിജെപി പ്രവര്‍ത്തകരില്‍ നിരവധി പേര്‍ പ്രതിഷേധം പ്രകടമാക്കിയിരുന്നു. പാര്‍ട്ടി തന്നെ അവഗണിച്ചെന്ന് ചൂണ്ടിക്കാട്ടി ന്യൂനപക്ഷ മോര്‍ച്ച ദേശീയ അധ്യക്ഷന്‍ നോബിള്‍ മാത്യു പാര്‍ട്ടി വിടാനൊരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. പിന്നാലെയാണ് നോബിള്‍ മാത്യൂവിന്റെ പ്രതികരണം.
മണ്ഡലത്തിലുള്ളവരെ തഴയുകയാണെന്നും സ്വതന്ത്രനായി മത്സരിക്കുന്ന കാര്യത്തിൽ കൂടിയാലോചനയ്ക്ക് ശേഷം തീരുമാനം വ്യക്തമാക്കുമെന്നും ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് കൂടിയായ നോബിള്‍ മാത്യു വ്യക്തമാക്കി. നേരത്തെ, സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് അഡ്വ. നോബിള്‍ മാത്യുവിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുടേതാണ് നടപടി.
Adjust Story Font
16

