രക്തസാക്ഷി ഫണ്ട് പോലും വെട്ടിക്കുന്ന പാർട്ടിയായി സിപിഎം മാറി; പിണറായി വിജയനെ ചാനൽ ചർച്ചയിൽ വിമർശിച്ചതിന് സിപിഎം വിലക്കിയ ബി.എൻ ഹസ്കർ ആർഎസ്പിയിലേക്ക്
'യുഡിഎഫ് ആണ് ശരിയായ ഇടതുപക്ഷ റോൾ ഇപ്പോൾ സ്വീകരിക്കുന്നത്'- ബി.എൻ ഹസ്കർ

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെ ചാനൽ ചർച്ചയിൽ വിമർശിച്ചതിനെത്തുടർന്ന് സിപിഎം വിലക്ക് നേരിട്ട ഇടത് നിരീക്ഷകൻ ബി.എൻ ഹസ്കർ സിപിഎം വിട്ടു. ആർഎസ്പിയിൽ ചേരുമെന്ന് അദ്ദേഹം മീഡിയ വണിനോട് പറഞ്ഞു. രക്തസാക്ഷി ഫണ്ട് പോലും വെട്ടിക്കുന്ന പാർട്ടിയായി സിപിഎം മാറി. ജീർണതയുടെ പടുക്കുഴിയിലാണ് പാർട്ടിയെന്നും അദ്ദേഹം പറഞ്ഞു.
'യുഡിഎഫ് ആണ് ഇപ്പോൾ ശരിയായ ഇടതുപക്ഷ റോൾ സ്വീകരിക്കുന്നത്. ഫണ്ട് വെട്ടിച്ചവരെ പുറത്താക്കാൻ സിപിഎം തയ്യാറാകുന്നില്ല. ഉപാധികളില്ലാതെയാണ് ആർഎസ്പി പ്രവേശനം. ഏത് ഘടകത്തിലാണ് ഉൾപ്പെടുത്തുക എന്നത് ആർഎസ്പി തീരുമാനിക്കും. ബ്രാഞ്ചിൽ ഉൾപ്പെടുത്തിയാലും സന്തോഷം'- ഹസ്കർ പറഞ്ഞു.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി ഔദ്യോഗിക കാറിൽ കയറ്റിയതിനെയാണ് ചാനൽ ചർച്ചയിൽ ഹസ്കർ വിമർശിച്ചത്. പിണറായി വിജയൻ ചെയ്ത തെറ്റിനെ ഇപ്പോഴും ന്യായീകരിക്കുന്നത് തിരുത്താൻ പാർട്ടിക്ക് കഴിയാതെപോയത് കാപട്യമാണെന്നും വിമർശിച്ചു. തുടർന്ന് സി.പി.എം. ജില്ലാ കോടതി അഭിഭാഷക ബ്രാഞ്ച് യോഗത്തിലേക്ക് വിളിച്ചു വരുത്തി ഹസ്ക്കറിനെ ശാസിച്ചത്.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ. സോമപ്രസാദ് ഹസ്കറിനെ വിളിച്ചുവരുത്തി ഇടത് നിരീക്ഷകൻ എന്നപേരിൽ ചാനൽ ചർച്ചയിൽ പങ്കെടുക്കരുതെന്ന് താക്കീത് ചെയ്യുകയായിരുന്നു. തുടർന്ന്, ‘ഇടത് നിരീക്ഷകൻ' എന്ന സ്ഥാനം ഔദ്യോഗികമായി ഒഴിഞ്ഞെന്നും സുരക്ഷയ്ക്കായി പാർട്ടി നൽകിയിരുന്ന 'ഗൺമാനെ' തിരിച്ചേൽപ്പിച്ചെന്നും ഹസ്കർ മാധ്യമങ്ങളിലൂടെ പറഞ്ഞു. ശാസനകേട്ടതോടെ താൻ വല്ലാതെ 'പേടിച്ചുപോയെന്ന് എല്ലാവരോടും പറഞ്ഞേക്കണമെന്നും അദ്ദേഹം പരിഹസിച്ചു.
Adjust Story Font
16

