അയർലൻഡിൽ കാണാതായ മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തി
ഡബ്ലിനിൽ ഐടി ഉദ്യോഗസ്ഥയായ അശ്വതി രാജശേഖരന്റെ മൃതദേഹമാണ് കണ്ടെത്തിയത്

ഡബ്ലിൻ: അയർലൻഡിലെ ഡബ്ലിനിൽ കാണാതായ മലയാളി യുവതി അശ്വതി രാജശേഖരനെ മരിച്ച നിലയിൽ കണ്ടെത്തി. ഡബ്ലിനിലെ ചെറിവുഡിൽ താമസിച്ചിരുന്ന അശ്വതി ഗ്രാഫ്റ്റൺ സ്ട്രീറ്റിലുള്ള ഹെയ്‌സ് റിക്രൂട്ട്‌മെന്റ് ഏജൻസിയിലെ ഐടി ഉദ്യോഗസ്ഥയായിരുന്നു. രണ്ടു ദിവസം മുൻപ് കാണാതായ ഇവരുടെ മൃതദേഹം കടൽ തീരത്തു നിന്നാണ് കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ച മൃതദേഹം അശ്വതിയുടെ സുഹൃത്തുക്കളാണ് തിരിച്ചറിഞ്ഞത്.
മലയാളിയായ ബാംഗ്ലൂർ സ്വദേശിയാണ് അശ്വതി. ജോലി സംബന്ധമായി അയർലൻഡിലെ തന്നെ ലെറ്റർക്കെന്നിയിലേക്ക് സ്ഥലംമാറ്റം ലഭിച്ച് അവിടേക്ക് പോകാനിരിക്കെയാണ് അശ്വതിയെ തേടി മരണം എത്തിയത്. ലുവാസ് ട്രെയിനിലെ യാത്രയ്ക്ക് ശേഷം അശ്വതിയെ കാണാതായതോടെ സുഹൃത്തുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ഡാൽകി, കില്ലിനി തീരപ്രദേശങ്ങൾ കേന്ദ്രീകരിച്ച് കോസ്റ്റ് ഗാർഡും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് വിപുലമായ തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടയിൽ ഡാൽക്കി ബീച്ചിന് സമീപത്തുനിന്ന് അശ്വതിയുടെ ലാപ്ടോപ്പും ബാഗും കണ്ടെത്തുകയും ചെയ്തു.
ഞായറാഴ്ച രാവിലെ ബ്രേ മേഖലയിൽ നിന്നാണ് ഒരു മൃതദേഹം കണ്ടെത്തിയെന്ന വിവരം പുറത്തുവരുന്നത്. തുടർന്ന് ആശുപത്രിയിലെത്തിയ സുഹൃത്തുക്കൾ മൃതദേഹം അശ്വതിയുടേതാണെന്ന് തിരിച്ചറിയുകയായിരുന്നു. നിലവിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കുന്നതിനായി ലോക്ലിൻസ്റ്റൗൺ ആശുപത്രി മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.
Adjust Story Font
16

