കാലിക്കറ്റ് സർവകലാശാല ഡിഎസ്‌യു തെരഞ്ഞെടുപ്പ്; ഗുരുതര ക്രമക്കേട് നടന്നതായി അന്വേഷണ റിപ്പോർട്ട്
ബാലറ്റ് പേപ്പറിൽ താളപ്പിഴകളും സുരക്ഷാ വീഴചകളും നടന്നതായാണ് കണ്ടെത്തൽ

Photo|Special Arrangement
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ഡിപ്പാർട്ട്‌മെന്റൽ സ്റ്റുഡന്റ്‌സ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഗുരുതര ക്രമക്കേട് നടന്നതായി അന്വേഷണ റിപ്പോർട്ട്. ബാലറ്റ് പേപ്പറിൽ താളപ്പിഴകളും സുരക്ഷാ വീഴചകളുമെന്നാണ് കണ്ടെത്തൽ. സാറ്റലൈറ്റ് കാമ്പസുകളിലെ തെരഞ്ഞെടുപ്പും ചട്ടവിരുദ്ധമെന്നും വൈസ് ചാൻസിലർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
റിട്ടേണിംഗ് ഓഫീസർമാർ ഇടപെട്ടാണ് ക്രമക്കേട് നടത്തിയതെന്നും തെരഞ്ഞെടുപ്പ് മാറ്റി നടത്താനുള്ള വിസിയുടെ നടപടികൾ ശരിയാണെന്നും റിപ്പോർട്ടിൽ പറയുന്നു. സർവകലാശാലയിലെ സീനിയർ അധ്യാപകരായ ഡോ.സന്തോഷ് നമ്പി, ഡോ.എ.എം വിനോദ് കുമാർ, ഡോ. മുഹമ്മദലി എൻ, ഡോ.പ്രീതി കുറ്റിപ്പുലക്കൽ, ഡോ.ഏലിയാസ് കെ.കെ എന്നിവരാണ് അന്വേഷണ റിപ്പോർട്ട് തയാറാക്കിയത്.
ഡിഎസ്‌യു തെരഞ്ഞെടുപ്പിൽ സീരിയൽ നമ്പറും റിട്ടേണിങ് ഓഫീസറുടെ ഒപ്പുമില്ലാതെ ബാലറ്റ് പേപ്പർ നൽകിയത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി യുഡിഎസ്എഫ് സ്ഥാനാർഥികൾ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ തെരഞ്ഞെടുപ്പ് റദ്ദാക്കി വിസി ഉത്തരവിടുകയും ചെയ്തു. വോട്ടെണ്ണലിനിടെ യുഡിഎസ്എഫ്-എസ്എഫ്‌ഐ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
Adjust Story Font
16

