സ്വന്തമായി അധ്വാനിച്ചിട്ടാണ് പഠിച്ചത്, പാവപ്പെട്ട കുടുംബമാണ് എന്റേത്: പിഎസ്‌സി ഒന്നാം റാങ്ക് ലഭിച്ചിട്ടും നിയമനമില്ലാതെ മലപ്പുറം സ്വദേശിനി എം. റഷീദ
സർക്കാരിൽ പ്രതീക്ഷയുള്ളതിനാലാണ് ഇത്രയും കാലം മീഡിയക്ക് മുൻപിൽ തന്‍റെ അവസ്ഥ പറയാതിരുന്നതെന്നും റഷീദ പറഞ്ഞു

മലപ്പുറം: പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ ഒന്നാം റാങ്ക് ലഭിച്ചിട്ടും നിയമനം ലഭിക്കാതെ മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി എം.റഷീദ. പിഎസ്‌സി ഉര്‍ദു അസിസ്റ്റന്റ് പ്രൊഫസര്‍ റാങ്ക് പട്ടികയിലെ ഒന്നാം റാങ്കുകാരിയാണ് റഷീദ. 2023ല്‍ പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി ഫെബ്രുവരി ഏഴിന് അവസാനിച്ചു. മൂന്ന് വര്‍ഷം ജോലി ലഭിക്കുമെന്ന് കാത്തിരുന്ന് സമൂഹത്തിന്റെ മുന്നില്‍ പരിഹാസ്യയായി മാറിയെന്നും ജീവിതസാഹചര്യങ്ങളോട് പൊരുതിയാണ് പഠിച്ച് മുന്നേറിയതെന്നും സര്‍ക്കാര്‍ അനുകൂല സമീപനം സ്വീകരിക്കണമെന്നും റഷീദ മീഡിയവണിനോട് പറഞ്ഞു.
'ഒരുപാട് തവണ പിഎസ്‌സിയുമായി ബന്ധപ്പെട്ടിരുന്നു. ഒരുപാട് പ്രതീക്ഷയോടെ പരീക്ഷയെഴുതി റാങ്ക് ലിസ്റ്റ് കാത്തിരുന്നതായിരുന്നല്ലോ. ആദ്യത്തെ അഞ്ച് മാസം പ്രതീക്ഷയോടെ കാത്തിരുന്നു. പിന്നീട് അന്വേഷിച്ചപ്പോഴാണ് അറിയുന്നത് നിലവില്‍ ഒഴിവില്ലെന്ന കാര്യം. സര്‍ക്കാരിന്റെ നാലുവര്‍ഷ ഡിഗ്രി കാരണമാണ് ഇത്തരമൊരു പ്രതിസന്ധിയിലൂടെ കടന്നുപോകേണ്ടിവന്നത്. ഇന്നല്ലെങ്കില്‍ നാളെയത് കിട്ടുമെന്നുള്ള കാത്തിരിപ്പായിരുന്നു കഴിഞ്ഞ മൂന്ന് വര്‍ഷം. എന്നാല്‍, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഇത്രയും സമയം കഴിഞ്ഞുപോയിട്ടും ജോലി കിട്ടിയില്ലെന്നത് വല്ലാത്ത നിരാശയായിരുന്നു. അര്‍ഹതപ്പെട്ടത് കിട്ടാതെ പോയതില്‍ വല്ലാത്ത പ്രയാസമുണ്ട്.'
'സര്‍ക്കാരില്‍ പ്രതീക്ഷയുള്ളത് കൊണ്ടുതന്നെ ഇത്രയും കാലം മീഡിയക്ക് മുന്‍പില്‍ ഞാനെന്റെ അവസ്ഥ പറഞ്ഞിരുന്നില്ല. എന്നാലിപ്പോള്‍ പറയുകയാണ്, ഈ വിഷയം മുഖ്യമന്ത്രിയുടെ അടുത്തേക്കെത്തണം. അത്രമാത്രമേ നിലവില്‍ ഉദ്ദേശിക്കുന്നുള്ളൂ. ഈ പ്രശ്‌നത്തില്‍ പരിഹാരം കാണാന്‍ അദ്ദേഹത്തിനാകുമെന്നാണ് വിശ്വാസം'. റഷീദ കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

