Quantcast

വെള്ളാപ്പള്ളിക്ക് വീണ്ടും തിരിച്ചടി; മഹേശൻ കേസിൽ പൊലീസ് ചോദ്യം ചെയ്യും

ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയ കേസിൽ വെള്ളാപ്പള്ളി നടേശനെയും തുഷാർ വെള്ളാപ്പള്ളിയെയും അന്വേഷണ സംഘം ചോദ്യം ചെയ്യും

MediaOne Logo

Web Desk

  • Updated:

    2023-01-18 01:44:30.0

Published:

18 Jan 2023 1:10 AM GMT

Vellappally Natesan
X

വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: എസ്.എൻ ട്രസ്റ്റുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്ക് പിന്നാലെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി. കെ.കെ മഹേശന്‍റെ മരണത്തിൽ പുതുതായി രജിസ്റ്റർ ചെയ്ത എഫ്‌.ഐ.ആർ നിലനിൽക്കുമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയ കേസിൽ വെള്ളാപ്പള്ളി നടേശനെയും തുഷാർ വെള്ളാപ്പള്ളിയെയും അന്വേഷണ സംഘം ചോദ്യം ചെയ്യും.

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, മകൻ തുഷാർ വെള്ളാപ്പള്ളി, വെള്ളാപ്പള്ളിയുടെ മാനേജർ കെ എൽ അശോകൻ എന്നിവരുടെ പേരുകൾ കുറിപ്പിൽ എഴുതിയ ശേഷമായിരുന്നു മഹേശൻ ജീവനൊടുക്കിയത്. എന്നാൽ മാരാരിക്കുളം പൊലീസ് കേസെടുത്തത് അസ്വാഭാവിക മരണത്തിന് മാത്രം. നിയമപോരാട്ടത്തിനൊടുവിൽ വെള്ളാപ്പള്ളി നടേശനെയും മറ്റുള്ളവരെയും പ്രതിയാക്കി കേസെടുക്കാൻ കോടതിയുടെ ഉത്തരവ്. കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും ഒരേ കേസിൽ 2 എഫ്‌.ഐ.ആർ നിലനിൽക്കുമോ എന്നായിരുന്നു പൊലീസിന്‍റെ സംശയം. പിന്നാലെ ആലപ്പുഴ ജില്ലാ പ്ലീഡറോഡ് പൊലീസ് നിയമോപദേശം തേടി. എഫ്‌.ഐ.ആർ നിലനിൽക്കുമെന്നും അന്വേഷണം നടത്തുന്നതിന് തടസമില്ലെന്നും മറുപടി ലഭിച്ചു.

നിയമോപദേശം അനുകൂലമായ പശ്ചാത്തലത്തിൽ വെള്ളാപ്പള്ളിയെയും മറ്റുള്ളവരെയും മാരാരിക്കുളം പൊലീസ് ഉടൻ ചോദ്യം ചെയ്യും. നിയമോപദേശം ലഭിക്കാത്തതിനാൽ കേസെടുത്ത് രണ്ട് മാസമായിട്ടും പരാതിക്കാരുടെ മൊഴി മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. തുഷാർ വെള്ളാപ്പള്ളി, കെ. എൽ അശോകൻ എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. അതേസമയം കേസന്വേഷണം കോടതി നിരീക്ഷണത്തിൽ വേണമെന്നാവശ്യപ്പെട്ട് മഹേശന്‍റെ കുടുംബം ഹരജി നൽകിയിരുന്നു. ഹരജി കോടതി ഇന്ന് പരിഗണിക്കും.



TAGS :

Next Story