സിനിമ കോൺക്ലേവിലെ പട്ടികജാതി അധിക്ഷേപം; അടൂർ ഗോപാലകൃഷ്ണനെതിരെ വ്യാപക പ്രതിഷേധം
വിശ്വ ചലച്ചിത്ര വേദികളിൽ വിഹരിച്ചിട്ട് കാര്യമില്ലെന്നും ഹൃദയ വികാസം ഉണ്ടാകണമെന്നുമായിരുന്നു മന്ത്രി ആർ. ബിന്ദുവിന്റെ പരോക്ഷ വിമർശനം

തിരുവനന്തപുരം: ചലച്ചിത്ര നയ രൂപീകരണത്തിനായി സംസ്ഥാന സർക്കാർ നടത്തിയ സിനിമ കോൺക്ലേവിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം. വിശ്വ ചലച്ചിത്ര വേദികളിൽ വിഹരിച്ചിട്ട് കാര്യമില്ലെന്നും ഹൃദയ വികാസം ഉണ്ടാകണമെന്നുമായിരുന്നു മന്ത്രി ആർ. ബിന്ദുവിന്റെ പരോക്ഷ വിമർശനം. മൂന്നുമാസത്തെ പരിശീലനം വേണമെന്ന് തോന്നുന്നത് പ്രത്യേകതരം കണ്ണാടി ഉപയോഗിക്കുന്നതുകൊണ്ടാണെന്ന് സംവിധായകൻ ബിജു ഫേസ്ബുക്കിൽ കുറിച്ചു.
സിനിമ മേഖലയിൽ ലിംഗസമത്വം ഉറപ്പാക്കുമെന്ന നിലപാടോടെ സർക്കാർ മുന്നോട്ടു പോകുന്നതിനിടയാണ് സ്ത്രീകൾ ആണെന്നുള്ളതുകൊണ്ട് മാത്രം സിനിമ എടുക്കുന്നതിന് പണം കൊടുക്കരുതെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടത്. എസ്‌സി വിഭാഗത്തിലുള്ളവർ സിനിമ ചെയ്യുമ്പോൾ അവർക്ക് പ്രത്യേക ട്രെയിനിങ് കൊടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
അടൂരിന്റെ നിലപാടിനെ സിനിമ വകുപ്പ് മന്ത്രി വേദിയിൽ വച്ച് തന്നെ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് അടൂരിനെതിരെ പരോക്ഷ വിമർശനവുമായി മന്ത്രി ആർ. ബിന്ദു രംഗത്തെത്തിയത്. വിശ്വ വേദികളിൽ വിഹരിച്ചിട്ട് കാര്യമില്ല. ഹൃദയ ഹൃദയ വികാസം ഉണ്ടാകണം മനുഷ്യനാകണമെന്നും ആർ. ബിന്ദു ഫേസ്ബുക്കിൽ കുറച്ചു.
യാതൊരു പരിശീലനവും ഇല്ലാതെ സർഗ്ഗശേഷി മാത്രം കൈമുതലാക്കി അനേകം മനുഷ്യർക്ക് ഇന്നാട്ടിൽ സിനിമ ചെയ്യാമെങ്കിൽ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്കും വനിതകൾക്കും സിനിമ ചെയ്യാമെന്നും സംവിധായകൻ ബിജു പ്രതികരിച്ചു. യാതൊരു പരിശീലനവും ഇല്ലാതെ വിവിധ ഭാഷകളിലായി 15 സിനിമകൾ താൻ സംവിധാനം ചെയ്തിട്ടുണ്ട്. മൂന്നു ദേശീയ പുരസ്‌കാരങ്ങളും 30 അന്തർദേശീയ പുരസ്‌കാരങ്ങളും തനിക്ക് ലഭിച്ചിട്ടുണ്ടെന്നും ബിജു ഫേസ്ബുക്കിൽ കുറച്ചു.
Adjust Story Font
16

