സി.സി. മുകുന്ദൻ ബിജെപിയിൽ; നാട്ടികയിൽ സ്ഥാനാർഥിയാകാൻ സാധ്യത
സിപിഐ വിട്ടതിന് പിന്നാലെ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കാൻ മുകുന്ദൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു

തൃശൂർ: ഇടത് കോട്ടയായ നാട്ടികയിൽ സിറ്റിങ് എംഎൽഎയായിരുന്ന സി.സി. മുകുന്ദൻ ബിജെപിയിലേക്ക്. ഇന്ന് ഉച്ചയോടെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലെത്തി ഔദ്യോഗികമായി അംഗത്വം സ്വീകരിച്ചു. ബിജെപി സംസ്ഥാന-ജില്ലാ നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു. മുകുന്ദന്റെ വരവോടെ നാട്ടിക നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി അദ്ദേഹം തന്നെ മത്സരിക്കാനാണ് സാധ്യത.
നിലവിൽ സിപിഐ സ്ഥാനാർഥിയായ ഗീത ഗോപിക്കെതിരെ ശക്തനായ ഒരു ജനകീയ നേതാവിനെ തന്നെ രംഗത്തിറക്കുന്നതിലൂടെ മണ്ഡലത്തിൽ അട്ടിമറി വിജയം ലക്ഷ്യമിടുകയാണ് ബിജെപി. നേരത്തെ സിപിഐ വിട്ടതിന് പിന്നാലെ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കാൻ മുകുന്ദൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. കോൺഗ്രസ് കേന്ദ്ര നേതാക്കളുമായി അദ്ദേഹം ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ നാട്ടികയിൽ സ്വന്തം സ്ഥാനാർഥിയെ നിർത്താൻ കോൺഗ്രസ് തീരുമാനിച്ചതോടെ മുകുന്ദന് മുന്നിൽ യുഡിഎഫ് വാതിലുകൾ അടഞ്ഞു. ഈ സാഹചര്യം മുതലെടുത്ത ബിജെപി നേതൃത്വം, മുൻ വൈക്കം എംഎൽഎയും ബിജെപി നേതാവുമായ കെ. അജിത്ത് വഴി നടത്തിയ ചർച്ചകളാണ് മുകുന്ദനെ എൻഡിഎ പാളയത്തിൽ എത്തിച്ചത്.
പതിറ്റാണ്ടുകളായി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പം നിന്ന സി.സി. മുകുന്ദന്റെ ബിജെപി പ്രവേശനം തൃശൂരിലെ എൽഡിഎഫിന് വലിയ ആഘാതമാണ്. താഴെത്തട്ടിലുള്ള പ്രവർത്തകരുമായി അടുത്ത ബന്ധമുള്ള മുകുന്ദന്റെ മാറ്റം വോട്ടുകളിൽ വലിയ വിള്ളലുണ്ടാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. പണം നൽകുന്നവർക്ക് സീറ്റ് നൽകുന്നു എന്ന തന്റെ മുൻ ആരോപണങ്ങൾ ബിജെപി വേദിയിൽ അദ്ദേഹം ആയുധമാക്കാനാണ് സാധ്യത.
Adjust Story Font
16

