Quantcast

ഗസ്സയിൽ വെടിനിർത്തൽ നീക്കം സജീവം; ചർച്ചകളിൽ പുരോഗതിയെന്ന് അമേരിക്ക

പുതിയ വെടിനിർത്തൽ രണ്ടാഴ്ചക്കകം ഉണ്ടാകുമെന്ന് ഇസ്രായേൽ മാധ്യമം

MediaOne Logo

Web Desk

  • Updated:

    2025-04-11 03:13:44.0

Published:

11 April 2025 6:39 AM IST

ഗസ്സയിൽ വെടിനിർത്തൽ നീക്കം സജീവം; ചർച്ചകളിൽ പുരോഗതിയെന്ന് അമേരിക്ക
X

ഗസ്സ സിറ്റി: ഗസ്സയിൽ വെടിനിർത്തൽ നടപ്പാക്കാനുള്ള നീക്കം പുരോഗമിക്കുന്നതായി റിപ്പോർട്ട്. ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ട ചർച്ചയിൽ പുരോഗതിയുള്ളതായി അമേരിക്ക അറിയിച്ചു. അതിനിടെ, ഗസ്സയിൽ ആക്രമണം ഇസ്രായേൽ വ്യാപിപ്പിക്കുകയാണ്.

മധ്യസ്ഥ രാജ്യങ്ങളുടെ പുതിയ വെടിനിർത്തൽ നീക്കത്തിൽ പുരോഗതിയുള്ളതായി ഇസ്രായേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് 'ആക്സിയോസ്' ഉൾപ്പെടെ വിവിധ  മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കയിലെത്തിയ ബന്ദികളുടെ ബന്ധുക്കളുമായി ട്രംപ് ഭരണകൂടം നടത്തിയ ചർച്ചയിൽ പുതിയ വെടിനിർത്തൽ രണ്ടാഴ്ചക്കകം ഉണ്ടാകുമെന്ന സൂചനയാണ് നൽകിതെന്ന് ഇസ്രായേൽ ചാനൽ 12 അറിയിച്ചു.

ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ യു.എസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപുമായും കഴിഞ്ഞ ദിവസം ഗസ്സ വെടിനിർത്തൽ സംബന്ധിച്ച് ആശയവിനിമയം നടത്തിയിരുന്നു. എന്നാൽ ഗസ്സയിലേക്ക് സഹായം ഉറപ്പാക്കുന്നതിനുള്ള വെടിനിർത്തൽ നിർദേശം ഹമാസ് തള്ളുകയായിരുന്നുവെന്ന് വൈറ്റ് ഹൗസ് വക്താവ് പ്രതികരിച്ചു. തെക്കൻ ഗസ്സയിലും മറ്റും ആക്രമണം വ്യാപിപ്പിച്ച ഇസ്രയേൽ ഗസ്സയിലെ പ്രധാന ജലസംഭരണിയും ബോംബിട്ടു തകർത്തു. ഭക്ഷണം, വെള്ളം, മരുന്ന് എന്നിവയുടെ ക്ഷാമം കുഞ്ഞുങ്ങൾ ഉൾപ്പെടെ ആയിരങ്ങളുടെ ജീവൻ അപകടത്തിലാക്കുന്നതായി യു.എൻ അറിയിച്ചു.

അതേ സമയം, ഗസ്സയിൽ തുടരുന്ന യുദ്ധം തികച്ചും അനാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ആയിരത്തോളം ഇസ്രായേൽ റിസർവ് സൈനികർ രംഗത്തുവന്നു. ചിലരുടെ രാഷ്ട്രീയ താൽപര്യം മാത്രമാണ് യുദ്ധം തുടരാൻ കാരണമെന്നും ബന്ദികളുടെ ജീവൻ രക്ഷിക്കാൻ അടിയന്തര വെടിനിർത്തലാണ് വേണ്ടതെന്നും സൈനികർ പറഞ്ഞു. എന്നാൽ രാജ്യതാൽപര്യത്തിന് വിരുദ്ധമാണ് ഇത്തരം പ്രസ്താവനയെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു കുറ്റപ്പെടുത്തി. അതിനിടെ, ഇറാനെതിരായ യുദ്ധം ഇസ്രായേൽ നയിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. യു.എസ്-ഇറാനിയൻ ഉദ്യോഗസ്ഥരുടെ ചർച്ച നാളെ ഒമാനിൽ നടക്കാനിരിക്കെയാണ് ട്രംപിന്റെ ഭീഷണി.



TAGS :

Next Story