കടന്നുപോകുന്നത് പതിനായിരക്കണക്കിന് വാഹനങ്ങൾ; ചാലക്കുടി പാലത്തിന് ഗുരുതര ബലക്ഷയമെന്ന് കണ്ടെത്തൽ
അറ്റകുറ്റപണികള്‍ക്കായി ഒരു മാസത്തോളം പാലം പൂർണമായും അടച്ചിടും

തൃശൂർ: പതിനായിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ചാലക്കുടി പാലത്തിന് ബലക്ഷയമെന്ന് കണ്ടെത്തൽ. ദേശീയപാത അതോറിറ്റി നടത്തിയ പരിശോധനയിൽ ബലക്ഷയം വ്യക്തമായതോടെ പാലം അടച്ചിടാനും അറ്റകുറ്റപ്പണി നടത്താനും തീരുമാനിച്ചു. ഇതിനോടകം ഗതാഗത കുരുക്ക് രൂക്ഷമായ ചാലക്കുടിയിൽ പാലം അടക്കുന്നത് കനത്ത തിരിച്ചടിയാകുമെന്നാണ് ആശങ്ക.
അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ചാലക്കുടി പാലത്തിന് ഗുരുതര ബലക്ഷയം ഉണ്ടെന്നാണ് കണ്ടെത്തൽ. ദേശീയപാത അതോറിറ്റി നിയോഗിച്ച കൺസൾട്ടൻസി നടത്തിയ സാങ്കേതിക പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. 1972 ൽ നിർമ്മാണം പൂർത്തീകരിച്ച് തുറന്ന് നൽകിയ പാലത്തിന്റെ ബെയറിംഗുകൾക്കാണ് തകരാറെന്നും മുൻകാലങ്ങളിലും ഇതേ പ്രശ്നം ഉണ്ടായിരുന്നതായും അധികൃതർ അറിയിച്ചു. ആറ് മാസത്തിൽ ഒരിക്കൽ നടക്കുന്ന പരിശോധനയിൽ ബലക്ഷയം സ്ഥിരീകരിക്കപ്പെട്ടതോടെയാണ് പാലം അടച്ചിടാനും വേഗത്തിൽ നിർമ്മാണം ആരംഭിക്കാനും തീരുമാനിച്ചിരിക്കുന്നത്.
അറ്റകുറ്റ പണികൾക്ക് ആവശ്യമായ ഒരു മാസത്തോളം പാലം പൂർണ്ണമായും അടച്ചിടും. പുഴയ്ക്കു കുറുകെ എറണാകുളത്തു നിന്നു തൃശൂരിലേക്കുള്ള ദിശയിലാണ് അറ്റകുറ്റപ്പണികൾ നടത്തുക. ഈ സമയത്ത് ഇരുദിശകളിലേക്കുമുള്ള ഗതാഗതം കിഴക്കുവശത്തെ പുതിയ പാലത്തിലൂടെ തിരിച്ചു വിടാനാണു തീരുമാനിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി ദേശീയപാത മീഡിയനുകൾ പൊളിച്ചുമാറ്റി റോഡ് ബലപ്പെടുത്തുന്ന ജോലികൾ പുരോഗമിക്കുകയാണ്.
Adjust Story Font
16

