അഗസ്റ്റിൻ സഹോദരങ്ങൾ പ്രതികളായ മുട്ടിൽ മരം മുറി കേസിൽ കുറ്റപത്രം സമർപ്പിച്ചു
റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, ആൻ്റോ അഗസ്റ്റിൻ എന്നിവർ പ്രതികളായ കേസുകളിലാണ് സുൽത്താൻബത്തേരി ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ടേറ്റ് കോടതിയിൽ പോലിസ് ഇന്ന് കുറ്റപത്രം സമർപ്പിച്ചത്

വയനാട്: അഗസ്റ്റിൻ സഹോദരങ്ങൾ പ്രതികളായ മുട്ടിൽ മരം മുറി കേസിൽ കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സംഘം. റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, ആൻ്റോ അഗസ്റ്റിൻ എന്നിവർ പ്രതികളായ കേസുകളിലാണ് സുൽത്താൻബത്തേരി ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ടേറ്റ് കോടതിയിൽ പോലിസ് ഇന്ന് കുറ്റപത്രം സമർപ്പിച്ചത്. ഇതോടെ അഗസ്റ്റിൻ സഹോദരങ്ങൾ പ്രതികളായ 41 കേസുകളിലും പോലിസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
നേരത്തെ വനം വകുപ്പ് നടപടിക്കെതിരെ പ്രതികൾ നൽകിയ അപ്പീൽ വയനാട് അഡീഷണൽ ജില്ലാ കോടതി തള്ളിയിരുന്നു. മുട്ടിൽ സൗത്ത് വില്ലേജിൽ നിന്ന് വ്യാപകമായി ഈട്ടിത്തടികൾ മുറിച്ച് കടത്തിയ കേസിൽ മരങ്ങൾ തങ്ങളുടേതാണെന്ന് അവകാശവാദം ഉന്നയിച്ചാണ് അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ അപ്പീൽ സമർപ്പിച്ചത്. തടികൾ മുറിച്ച് കടത്തിയത് വനഭൂമിയിൽ നിന്നോ റവന്യൂ ഭൂമിയിൽ നിന്നോ ആണെന്ന വനം വകുപ്പിൻ്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
2020-21 കാലഘട്ടത്തിൽ റവന്യൂ സെക്രട്ടറി ഇറക്കിയ വിവാദ ഉത്തരവിൻ്റെ മറവിലാണ് മുട്ടിൽ സൗത്ത് വില്ലേജിൽ നിന്ന് വ്യാപകമായി ഈട്ടിത്തടികൾ മുറിച്ച് കടത്തിയത്. പതിനഞ്ച് കോടിയോളം വിലമതിക്കുന്ന തടികൾ ഇപ്പോൾ വനം വകുപ്പിൻ്റെ കുപ്പാടി ഡിപ്പോയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Adjust Story Font
16

