ചാത്തന്നൂരിൽ ചുവപ്പുകോട്ടയിൽ താമരവിരിഞ്ഞത് ഡീലോ?
കഴിഞ്ഞ മൂന്ന് തവണയായി ജി.എസ്. ജയലാലിലൂടെ സിപിഐ നിലനിർത്തിയിരുന്ന മണ്ഡലത്തിൽ, ഇക്കുറി സ്ഥാനാർഥി നിർണയം മുതൽ തന്നെ അസ്വാഭാവികതകൾ ദൃശ്യമായിരുന്നു

കൊല്ലം: തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ മണ്ഡലത്തിൽ ഉയർന്നു കേട്ട 'അദൃശ്യ ഡീൽ' ആരോപണങ്ങളെ ശരിവെക്കുന്നതാണോ ചാത്തന്നൂരിലെ തെരഞ്ഞെടുപ്പ് ഫലം എന്ന ചോദ്യം രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമാകുന്നു. സിപിഐയുടെ ഉരുക്കുകോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥി ബി.ബി. ഗോപകുമാർ അട്ടിമറി വിജയം നേടിയത് എൽഡിഎഫിന്റെ നിശബ്ദമായ പിന്തുണയോടെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ ചാത്തന്നൂരിൽ ഇത്തവണ ഇടതുമുന്നണി പുലർത്തിയ അസാധാരണമായ തണുപ്പൻ സമീപനമാണ് ഈ സംശയങ്ങൾക്ക് ആക്കം കൂട്ടുന്നത്.
കഴിഞ്ഞ മൂന്ന് തവണയായി ജി.എസ്. ജയലാലിലൂടെ സിപിഐ നിലനിർത്തിയിരുന്ന മണ്ഡലത്തിൽ, ഇക്കുറി സ്ഥാനാർഥി നിർണയം മുതൽ തന്നെ അസ്വാഭാവികതകൾ ദൃശ്യമായിരുന്നു. പാർട്ടിയിൽ നിന്ന് അകന്നുപോയി പിന്നീട് തിരിച്ചെത്തിയ ആർ. രാജേന്ദ്രനെ കളത്തിലിറക്കിയതും, പ്രചാരണ രംഗത്ത് ഇടതുമുന്നണി മെഷിനറി കാണിച്ച വിമുഖതയും ഒരു 'ഡീലിന്റെ' ഭാഗമാണെന്ന ആരോപണം ശക്തമാണ്. മറ്റ് ചില മണ്ഡലങ്ങളിൽ സിപിഐ സ്ഥാനാർഥികളെ വിജയിപ്പിക്കാൻ ബിജെപിയുടെ സഹായം തേടിയതിന് പകരമായി ചാത്തന്നൂർ വിട്ടുനൽകിയതാണോ എന്ന ചോദ്യമാണ് ഉയരുന്നത്. എക്സിറ്റ് പോളുകളിൽ പോലും വിജയസാധ്യത കൽപ്പിക്കാതിരുന്നിട്ടും ബിജെപിക്ക് ഇവിടെ വിജയിക്കാനായത് വോട്ടു കൈമാറ്റം നടന്നതുകൊണ്ടാണെന്ന് രാഷ്ട്രീയ എതിരാളികൾ വാദിക്കുന്നു.
ബിജെപിയുടെ വിജയപ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നപ്പോൾ പാർട്ടി നേതൃത്വം ആശങ്കയിലായിരുന്നെങ്കിലും, ഫലം വന്നപ്പോൾ ഗോപകുമാർ അനായാസ വിജയം കൈവരിച്ചു. ഈഴവ-നായർ വോട്ടുകളുടെ ഏകീകരണമാണ് വിജയത്തിന് പിന്നിലെന്ന് ബിജെപി അവകാശപ്പെടുമ്പോഴും, സിപിഐയുടെ വോട്ട് വിഹിതത്തിൽ വന്ന വലിയ ഇടിവ് ഡീൽ രാഷ്ട്രീയത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. കഴിഞ്ഞ തവണ 59296 വോട്ട് നേടി വിജയിച്ച എൽഡിഎഫിന് ഇത്തവണ 47525 വോട്ടുകൾ മാത്രമാണ് നേടാനായത്. മണ്ഡലത്തിന് പുറത്തുനിന്നുള്ള സൂരജ് രവിയെ യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചതും കോൺഗ്രസ് വോട്ടുകൾ ഭിന്നിച്ചതും ബിജെപിക്ക് കാര്യങ്ങൾ എളുപ്പമാക്കി.
നേമത്തിന് ശേഷം ബിജെപി വലിയ പ്രതീക്ഷ വെച്ചിരുന്ന ചാത്തന്നൂരിൽ, സംഘടനാ സംവിധാനം ശക്തമായിരുന്നിട്ടും ഇടതുപക്ഷം കാഴ്ചവെച്ച പ്രതിരോധമില്ലാത്ത പോരാട്ടം വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിമരുന്നിടും. സിപിഐയുടെ കുത്തക മണ്ഡലത്തിൽ ബി.ബി. ഗോപകുമാർ ചരിത്രവിജയം കുറിക്കുമ്പോൾ, അത് ജനാധിപത്യപരമായ മുന്നേറ്റമാണോ അതോ അണിയറയിൽ നടന്ന ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ ഫലമാണോ എന്ന തർക്കം ബാക്കിയാവുകയാണ്.
Adjust Story Font
16

