'പദ്ധതിയുമായി മുന്നോട്ടുപോകാൻ നോക്കിയപ്പോൾ ഭയങ്കര തടസം': കെ റെയിൽ യാഥാർഥ്യമാകാത്തതിൽ നിരാശയെന്ന് മുഖ്യമന്ത്രി
പ്രതിപക്ഷത്തെയും മുഖ്യമന്ത്രി ശക്തമായി വിമർശിച്ചു

തിരുവനന്തപുരം: കെ റെയിൽ യാഥാർഥ്യമാകാത്തതിൽ നിരാശയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് നിന്ന് നാല് മണിക്കൂറുകൊണ്ട് കാസർകോട്ടെത്തുന്ന പദ്ധതിയാണ്. ഇതൊക്കെ സ്വപ്നമല്ലല്ലോ, യാഥാർഥ്യമാക്കാൻ കഴിയുന്ന കാര്യമല്ലേയെന്നും മുഖ്യമന്ത്രി. പക്ഷേ പദ്ധതിയുമായി മുന്നോട്ടുപോകാൻ നോക്കിയപ്പോൾ ഭയങ്കര തടസം. കേന്ദ്രത്തിൽ നിന്ന് അനുകൂല നിലപാടുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോക കേരളസഭയുടെ ഉദ്ഘാടന പ്രസംഗത്തിലാണ് മുഖ്യമന്ത്രി നിരാശ പ്രകടിപ്പിച്ചത്. കേരളസഭ ബഹിഷ്കരിച്ച പ്രതിപക്ഷത്തെയും മുഖ്യമന്ത്രി ശക്തമായി വിമർശിച്ചു . പ്രവാസികൾ നാടിൻ്റെ ഭാഗമാണെന്നും ബഹിഷ്കരണ നിലപാടാണ് പ്രതിപക്ഷം എന്നും സ്വീകരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ പാർലമെൻ്റാണിത്. അതിനോട് ബഹിഷ്കരണ നിലപാട് സ്വീകരിക്കുന്നത് ശരിയാണോയെന്ന് പ്രതിപക്ഷം ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ലോക കേരള സഭയുടെ അഞ്ചാം പതിപ്പിന് തിരുവനന്തപുരത്ത് തുടക്കമായി. 500ലധികം പ്രതിനിധികളാണ് ഇതിൽ പങ്കെടുക്കുന്നത്.
കെ റെയിൽ വിട്ട് സർക്കാർ പ്രഖ്യാപിച്ച ആർആർടി ലൈനിൻറെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 100 കോടിയാണ് ബജറ്റ് വിഹിതം. കെ-റെയിൽ എന്ന പേരിൽ പിടിവാശിയില്ലെന്നും കേന്ദ്രം അനുമതി നൽകിയാൽ സംസ്ഥാനം എല്ലാ സഹകരണവും ഉറപ്പാക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. കെ- റെയിലിന് ഉടക്ക് റെയിൽവെ മന്ത്രാലയമാണെങ്കിൽ ആർആർടിഎസിനോട് കേന്ദ്ര നഗരകാര്യവകുപ്പിന് അനുകൂല നിലപാടുള്ളതിൽ സംസ്ഥാനത്തിന് പ്രതീക്ഷയുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
Adjust Story Font
16

