സിഐടിയു പ്രവർത്തകന്റെ കൊല: കേസിൽ മൂന്നു പേർ പിടിയിൽ; മുഖ്യ പ്രതിയുൾപ്പടെ അഞ്ച് പേർ ഒളിവിൽ
മുഴുവൻ പ്രതികളെയും ഉടനടി പിടികൂടാനുള്ള നീക്കത്തിലാണ് പൊലീസ്
പത്തനംതിട്ട: പത്തനംതിട്ടയിൽ സിഐടിയു പ്രവർത്തകൻ ജിതിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നു പേർ പിടിയിൽ. മുഖ്യ പ്രതി വിഷ്ണു ഉൾപ്പടെ അഞ്ചു പ്രതികൾ ഇനിയും പിടിയിലാകാനുണ്ട്.
കൊലപാതകം നടന്ന സമയം ജിതിനൊപ്പമുണ്ടായിരുന്ന വിഷ്ണുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ 8 പ്രതികളാണ് കേസിലുള്ളത്. അഖിൽ, ശരൺ, ആരോമൽ എന്നീ പ്രതികളാണ് നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ളത്. ജിതിനെ കുത്തിയ മുഖ്യപ്രതി വിഷ്ണു ഉൾപ്പടെ 5 പ്രതികൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.പൊലീസ് എഫ്ഐആറിൽ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളുണ്ടെന്ന് പരാമർശമില്ല. യുവാക്കൾ തമ്മിലുണ്ടായ അടിപിടി കൊലപാതകത്തിൽ കലാശിച്ചുവെന്നാണ് എഫ്ഐആറിലുള്ളത്. സിഐടിയു പ്രവർത്തകനായ ജിതിനെ കൊലപ്പെടുത്തിയത് ആർഎസ്എസാണെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ ആരോപണം.
അതേസമയം, സിപിഎമ്മിന്റെ ആരോപണം ബിജെപി തള്ളി. പ്രതികളിലാരും ആർഎസ്എസ്-ബിജെപി ബന്ധമുള്ളവരല്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.എ സൂരജ് പറഞ്ഞു.
ജിതിന്റെ കൊലപാതകത്തെ തുടർന്ന് സംഘർഷത്തിനു സാധ്യതയുള്ള മേഖലകളിൽ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. റാന്നി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. മുഴുവൻ പ്രതികളെയും ഉടനടി പിടികൂടാനുള്ള നീക്കത്തിലാണ് പൊലീസ്.
Adjust Story Font
16

