Quantcast

'ഞാന്‍ ആരുടെയും രക്ഷാകര്‍ത്താവല്ല, ചെറിയാന്‍ ഫിലിപ്പിനെ മാന്യമായി സഹകരിപ്പിച്ചിട്ടുണ്ട്': വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി

ചെറിയാന്‍ ഫിലിപ്പ് മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും വിമര്‍ശിച്ചത് ചൂണ്ടിക്കാട്ടിയപ്പോഴാണ് പ്രതികരണം

MediaOne Logo

Web Desk

  • Published:

    20 Oct 2021 2:17 PM GMT

ഞാന്‍ ആരുടെയും രക്ഷാകര്‍ത്താവല്ല, ചെറിയാന്‍ ഫിലിപ്പിനെ മാന്യമായി സഹകരിപ്പിച്ചിട്ടുണ്ട്: വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി
X

ഇടതു സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പിന്‍റെ ആരോപണം എന്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. താന്‍ ആരുടെയും രക്ഷകര്‍ത്താവല്ല. അദ്ദേഹം പൊതുരംഗത്ത് നല്ല രീതിയില്‍ പ്രവര്‍ത്തിച്ച ആളാണ്. മാന്യമായി അദ്ദേഹത്തോട് സഹകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ ചെറിയാന്‍ ഫിലിപ്പ് മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും വിമര്‍ശിച്ചത് ചൂണ്ടിക്കാട്ടിയപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രതികരണമിങ്ങനെ- "ചെറിയാന്‍ ഫിലിപ്പിന് ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസിനോടൊപ്പം നില്‍ക്കേണ്ടതല്ല, ഇടതുപക്ഷത്തോടൊപ്പം സഹകരിക്കേണ്ടതാണെന്ന് തോന്നി. അദ്ദേഹം ഞങ്ങളോട് സഹകരിച്ചു എന്നത് ശരിയാണ്. മാന്യമായി അദ്ദേഹത്തെ സഹകരിപ്പിക്കാന്‍ ഞങ്ങള്‍ തയ്യാറായി എന്നതും വസ്തുതയാണ്. ഇപ്പോള്‍ മറ്റെന്തെങ്കിലും നിലയുണ്ടോ എന്നത് എനിക്കറിയില്ല".

ചെറിയാന്‍ ഫിലിപ്പിന്‍റെ വിമര്‍ശനം

കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി ആഘാതം എന്നിവ മൂലം കേരളത്തിൽ എപ്പോൾ വേണമെങ്കിലും പ്രളയവും വരൾച്ചയും പ്രതീക്ഷിക്കാം. ഭൂമിയിൽ മഴവെള്ളം കെട്ടിക്കിടക്കാൻ ഇടമുണ്ടായാൽ മാത്രമേ പ്രളയത്തേയും വരൾച്ചയേയും പ്രതിരോധിക്കാനാവൂ. രണ്ടിനേയും നേരിടാൻ ദീർഘകാല പദ്ധതികൾ സർക്കാർ ആവിഷ്‌ക്കരിക്കണം. വെള്ളം കെട്ടിക്കിടക്കാൻ ചതുപ്പുനിലങ്ങളോ വയലുകളോ ഇല്ലെങ്കിൽ മഴവെള്ളം കരഭൂമിയിലേക്ക് പ്രവേശിക്കും. നദികളിൽ മണ്ണ് നിറഞ്ഞ് ആഴമില്ലാതായതോടെയാണ് കരകവിഞ്ഞ് ഒഴുകാൻ തുടങ്ങിയത്. മഴവെള്ളം ഭൂഗർഭത്തിലേക്ക് കിനിഞ്ഞിറങ്ങിയാൽ മാത്രമേ കിണറുകളിലെയും കുളങ്ങളിലേയും വെള്ളം വറ്റാതിരിക്കൂ. ഭൂഗർഭ ജലമില്ലെങ്കിൽ ജലക്ഷാമം രൂക്ഷമാകും. സ്ഥല ജല മാനേജ്‌മെൻറിലൂടെ മാത്രമേ രണ്ടു വിപത്തുകളെയും നേരിടാനാവൂ.

ഭരണാധികാരികൾ ദുരന്തനിവാരണത്തിന് വേണ്ടത്ര ശ്രദ്ധിക്കാതെ ദുരന്തം വന്നതിനു ശേഷം ദുരിതാശ്വാസ ക്യാമ്പിൽ കണ്ണീർ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജനവഞ്ചനയാണ്. 2018,19 എന്നീ വർഷങ്ങളിലെ പ്രളയത്തിൽ നിന്നും ഒട്ടേറെ പാഠങ്ങൾ നാം പഠിച്ചതാണ്. നെതർലണ്ട് മാതൃകയെക്കുറിച്ച് അവിടെ പോയി പഠിച്ചു. തുടർ നടപടിയെക്കുറിച്ച് ഇപ്പോഴും ആർക്കുമറിയില്ല. അറബിക്കടലിലെ ന്യൂനമർദ്ദം കുറയുകയും മഴ ശമിക്കുകയും ചെയ്യാതിരുന്നെങ്കിൽ പെരുമഴയോടൊപ്പം എല്ലാ ഡാമുകളും തുറന്നു വിടുന്ന സാഹചര്യത്തിൽ കേരളത്തിലെ പല ജില്ലകളും വെള്ളത്തിനടിയിൽ ആകുമായിരുന്നു. മഹാഭാഗ്യം എന്നു പറഞ്ഞാൽ മതി. പശ്ചിമഘട്ട നിരയിലെ മനുഷ്യന്റെ ബലാൽക്കാരവും ചൂഷണവും അവസാനിപ്പിച്ചില്ലെങ്കിൽ മഴയോടൊപ്പം ഉരുൾപൊട്ടലും ഒരു സ്ഥിരം പ്രതിഭാസമായി തീരും. പ്രകൃതിയെയും പരിസ്ഥിതിയേയും കൊല്ലുന്നവർ മനുഷ്യക്കുരുതിക്കും വഴി തുറക്കുന്നു.

ഖാദി ബോര്‍ഡ് നിയമനം റദ്ദാക്കി

ഖാദി ബോർഡ് വൈസ് ചെയർമാനായി ചെറിയാൻ ഫിലിപ്പിനെ നിയമിച്ചത് റദ്ദാക്കി. പദവി വേണ്ടെന്നു ചെറിയാൻ ഫിലിപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. പുസ്തക രചനയുടെ തിരക്കിലാണെന്ന് ചെറിയാൻ ഫിലിപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഖാദി വിൽപ്പനയും ചരിത്ര രചനയും ഒരുമിച്ച് നടത്താൻ പ്രയാസമാണെന്നായിരുന്നു വിശദീകരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചെറിയാൻ ഫിലിപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ ഇന്നലത്തെ വിമര്‍ശനം നിയമന ഉത്തരവ് അതിവേഗം റദ്ദാക്കാൻ കാരണമായെന്നാണ് സൂചന.

TAGS :

Next Story