മുഖ്യമന്ത്രിയുടെ ക്ഷേമപ്രഖ്യാപനങ്ങൾ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്; വി.ഡി സതീശൻ
എസ്ഐആറുമായി ബന്ധപ്പെട്ട സര്‍വകക്ഷി യോഗത്തിൽ പങ്കെടുക്കുമെന്നും സതീശൻ പറഞ്ഞു

വി.ഡി സതീശൻ Photo| MediaOne
ഇടുക്കി: മുഖ്യമന്ത്രിയുടെ ക്ഷേമപ്രഖ്യാപനങ്ങൾ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സർക്കാരിന്‍റെ ജാള്യത മറയ്ക്കാനാണ് പ്രഖ്യാപനങ്ങൾ. ക്ഷേമനിധി പെൻഷൻ മുടങ്ങിക്കിടക്കുന്നു. നെല്ലിന്‍റെ സംഭരണ വില നൽകാനില്ല. ഇപ്പോൾ ഫണ്ടെവിടെ നിന്ന് വന്നു. എല്ലാം അടുത്ത സർക്കാരിന്‍റെ തലയിലിടാൻ നീക്കമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
എസ്ഐആറുമായി ബന്ധപ്പെട്ട സര്‍വകക്ഷി യോഗത്തിൽ പങ്കെടുക്കുമെന്നും സതീശൻ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപി ഏജന്‍റായി മാറി. തദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എസ്ഐആർ അടിച്ചേൽപ്പിക്കാനാണ് ശ്രമം. പിഎം ശ്രീ വിഷയത്തിൽ മുഖ്യമന്ത്രി സിപിഐയെ കബളിപ്പിച്ചെന്നും ഒപ്പിട്ടിട്ട് ഉപസമിതിയെ നിയോഗിച്ചിട്ട് എന്ത് കാര്യമെന്നും സതീശൻ ചോദിച്ചു.
ക്ഷേമനിധികൾ ഇതുയോലെ മുടങ്ങിയ കാലമില്ല. ബാധ്യത അടുത്ത സർക്കാർ ഏറ്റെടുക്കട്ടെ എന്നാണ് നിലപാട്. നാലര കൊല്ലം ജനങ്ങളെ വഞ്ചിക്കുകയായിരുന്നു സർക്കാർ. 18 മാസത്തെ കുടിശിക ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് ഉണ്ടായിരുന്നില്ല. അത് സിപിഎം ക്യാപ്സ്യൂളാണ്. കോൺഗ്രസ് തെരഞ്ഞെടുപ്പിന് സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാർഥിയെ മുൻകൂട്ടി പ്രഖ്യാപിക്കാറില്ല. നൂറിലധികം സീറ്റുമായി കോൺഗ്രസ് തിരിച്ച് വരും. പ്രശ്നങ്ങൾ ഉണ്ടെന്നു എൽഡിഎഫ് പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കലൂര്‍ സ്റ്റേഡിയം നവീകരണത്തിൽ കരാറില്ലാതെ സ്റ്റേഡിയം വിട്ടുനൽകിയതിൽ സർക്കാർ മറുപടി പറയണം. ഗൗരവകരമായ ആരോപണത്തിൽ കായിക മന്ത്രി മറുപടി പറയണം. ക്രമക്കേടുകൾ ഉള്ളത് കൊണ്ടാണ് പ്രതിഷേധം ഉണ്ടായത്. പ്രതിഷേധിക്കുമ്പോൾ കേസെടുക്കുന്നത് സ്വാഭാവികമാണെന്നും വി.ഡി സതീശൻ പറഞ്ഞു.
പിഎം ശ്രീയിൽ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചത് സിപിഐയെ കബളിപ്പിക്കാനെന്ന് പ്രതിപക്ഷം ആരോപിച്ചു. കരാർ ഒപ്പുവെക്കുന്നതിന് മുൻപാണ് പരിശോധന നടത്തേണ്ടത്. കരാറിൽ നിന്ന് പിൻമാറും എന്ന് പറയാൻ മുഖ്യമന്ത്രി എന്തിനാണ് ഭയക്കുന്നതെന്നും വി.ഡി സതീശൻ ചോദിച്ചു. കേന്ദ്രവും സംസ്ഥാനവും ഒപ്പിട്ട കരാറിൽ നിന്ന് എങ്ങനെ പിൻമാറാൻ കഴിയുമെന്ന് കെ.സി വേണുഗോപാലും ചോദിച്ചു.
Adjust Story Font
16

