കണ്ണൂർ ജില്ലയിൽ മാത്രം 2500ലധികം പരാതികൾ; അനന്തുകൃഷ്ണനെതിരെ ഇന്നും പരാതി പ്രളയം
അനന്തുവിന്‍റെ ചതി കാരണം നാട്ടിലിറങ്ങി നടക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് സീഡ് ഏജന്‍റുമാർ പറയുന്നു

കൊച്ചി: ഓഫർ തട്ടിപ്പിൽ അനന്തുകൃഷ്ണനെതിരെ ഇന്നും പരാതി പ്രളയം. കണ്ണൂർ ജില്ലയിൽ മാത്രം 2500ലധികം പരാതികളാണ് ലഭിച്ചത്. അനന്തുവിന്‍റെ ചതി കാരണം നാട്ടിലിറങ്ങി നടക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് സീഡ് ഏജന്‍റുമാർ പറയുന്നു.
അനന്തുകൃഷ്ണൻ അറസ്റ്റിലായതോടെയാണ് വഞ്ചിക്കപ്പെട്ടതായി പലർക്കും ബോധ്യമായത്. പണം നൽകിയതിന് പുറമെ മുദ്രപ്പത്രത്തിൽ കരാറൊപ്പിട്ടവരുമുണ്ട്. പണം പോയതിന് പുറമെ കുരുക്ക് മുറുകുമോയെന്ന ആശങ്കയിലാണ് തട്ടിപ്പിനിരയായവർ. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ചൂരൽമല-മുണ്ടക്കൈ മേഖലയിൽ 280 പേർ പണം നൽകിയെന്ന് ഇടനിലക്കാരൻ മീഡിയവണിനോട് പറഞ്ഞു.
തൃശൂരിൽ നാല് സീഡ് സൊസൈറ്റികളിൽ നിന്നായി ഒന്നരക്കോടിയോളം രൂപയുടെ തട്ടിപ്പാണ് നടന്നത്. പണം പോയത് അനന്തു കൃഷ്ണന്‍റെ അക്കൗണ്ടിലേക്കാണെന്നും നാട്ടിൽ നിൽക്കാൻ പറ്റാത്ത സ്ഥിതിയാണെന്നും തൃശൂർ അന്തിക്കാട് സീഡ് ഭാരവാഹിയും മണലൂർ മുൻ പഞ്ചായത്ത് പ്രസിഡന്‍റുമായ വിജി ശശി പറഞ്ഞു. 2500ലധികം പേരാണ് കണ്ണൂരിൽ മാത്രം പരാതി നൽകിയിട്ടുള്ളത്. അനന്തുകൃഷ്ണനും ലാലി വിന്‍സെന്‍റിനുമെതിരെ കണ്ണൂർ ടൗൺ, വളപട്ടണം, മയ്യിൽ, ചക്കരക്കൽ, സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Adjust Story Font
16

