'എന്റെ മോളുടെ കൈ പോയതിന്റെ വേദന ഞങ്ങൾക്കേ അറിയൂ'; ഒമ്പത് വയസുകാരിയുടെ കൈമുറിച്ച് മാറ്റിയ സംഭവത്തിൽ ഡോക്ടർമാരെ സംരക്ഷിക്കുന്നതായി പരാതി
ഡോക്ടർമാർക്കെതിരെ ചുമത്തിയത് നിസ്സാര വകുപ്പെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവിനെ തുടർന്ന് ഒമ്പത് വയസുകാരിയുടെ കൈമുറിച്ച് മാറ്റിയ സംഭവത്തിൽ ഡോക്ടർമാരെ സംരക്ഷിക്കുന്നതായി പരാതി. വിദഗ്ധ സംഘത്തിൻ്റെ റിപ്പോർട്ട് ഇതുവരെ പുറത്ത് വിട്ടിട്ടില്ല . നിസാര വകുപ്പുകളാണ് ഡോക്ടർമാർക്ക് എതിരെ ചുമത്തിയിരിക്കുന്നതെന്നും കുട്ടിയുടെ അമ്മ ആരോപിച്ചു.
അശ്രദ്ധമായി മുറിവേൽപ്പിച്ചു എന്ന വകുപ്പ് ചുമത്തിയാണ് പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർക്ക് എതിരെ പാലക്കാട് സൗത്ത് പൊലീസ് കേസ് എടുത്തത്. മൂന്ന് മാസം തടവും പതിനായിരം രൂപ പിഴയും ലഭിക്കുന്ന നിസാര വകുപ്പാണ് ചുമത്തിയിരിക്കുന്നതെന്നും കുട്ടിയുടെ കൈ നഷ്ടപ്പെട്ട സംഭവത്തിൽ ഗുരുതര വകുപ്പുകൾ ചുമത്തണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം.
ചികിത്സാപ്പിഴവിനെ കുറിച്ച് അന്വേഷിക്കുന്ന ആരോഗ്യ വകുപ്പിലെ വിദഗ്ധ സമിതി സംഘം കൈ നഷ്ടപ്പെട്ട വിനോദിനിയുടെയും മാതാപിതാക്കളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. റിപ്പോർട്ട് സമർപ്പിക്കാത്തത് ഡോക്ടർമാരെ സംരക്ഷിക്കാനാണെന്നാണ് കുടുംബത്തിൻ്റെ പരാതി. ഡോക്ടർമാർക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ രക്ഷിതാക്കൾ പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകും.
Adjust Story Font
16

