കൊല്ലത്ത് സൈനികന്റെ മരണം ലോക്കപ്പ് മർദനം മൂലമെന്ന് പരാതി; കുണ്ടറ പോലീസിൽ നിന്ന് നേരിട്ടത് ക്രൂര പീഡനമെന്ന് കുടുംബം
സിക്കിം യൂണിറ്റ് മദ്രാസ് റെജിമെന്റിൽ ജോലി ചെയ്യുകയായിരുന്നു തോംസൺ

കൊല്ലം: കുണ്ടറയിൽ സൈനികനായ തോംസൺ മരിക്കാൻ കാരണം ലോക്കപ്പ് മർദനമെന്ന പരാതിയുമായി അമ്മ ഡെയ്സി. കുണ്ടറ പോലീസ് അറസ്റ്റ് ചെയ്‌ത തോംസൺ നേരിട്ടത് ക്രൂര പീഡനമെന്നും മാതാവിന്റെ പരാതി. ആന്തരിക അവയവങ്ങൾക്ക് ഏറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ് മാർട്ടം റിപ്പോർട്ട്.
സിക്കിം യൂണിറ്റ് മദ്രാസ് റെജിമെന്റിൽ ജോലി ചെയ്യുകയായിരുന്നു തോംസൺ. 2024 ഓഗസ്റ്റ് മാസം തോംസൺ ലീവിന് നാട്ടിലെത്തി. ഒക്ടോബർ 11ന് ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് പരാതി ലഭിച്ചതോടെ കുണ്ടറ പൊലീസ് തോംസണെ അന്വേഷിച്ചെത്തി. രാത്രിയോടെ പോലീസ് തോംസണെ പിടികൂടി. തുടർന്ന് മകന് കൊടിയ പീഡനങ്ങൾ ഏൽക്കേണ്ടി വന്നു എന്നാണ് പരാതി. നവംബർ ഏഴിന് ജയിൽ മോചിതനായതിന് പിന്നാലെ ചികിത്സ തേടിയ തോംസൺ ഡിസംബർ 27 ന് മരിച്ചു. ശരീരത്തിൽ ക്ഷതങ്ങൾ ഉള്ളതായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിലും പറയുന്നു. ഭാര്യ വീട്ടുകാരും മകനെ മർദിച്ചതായി അമ്മ ആരോപിക്കുന്നു.
കുറ്റക്കാർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും, ഡി.ജി.പി.ക്കും അമ്മ പരാതി നൽകി. വിവരം സൈനിക നേതൃത്വത്തേയും അറിയിച്ചിട്ടുണ്ട്.
Adjust Story Font
16

