Quantcast

മരുന്ന് മാറി കുത്തിവെച്ച് യുവതി മരിച്ചതായി പരാതി; സംഭവം കോഴിക്കോട് മെഡിക്കൽ കോളേജിൽ

കുടുംബത്തിന്റെ പരാതിയിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു

MediaOne Logo

Web Desk

  • Published:

    27 Oct 2022 7:32 AM GMT

മരുന്ന് മാറി കുത്തിവെച്ച് യുവതി മരിച്ചതായി പരാതി; സംഭവം കോഴിക്കോട് മെഡിക്കൽ കോളേജിൽ
X

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരുന്ന് മാറി കുത്തിവെച്ച് യുവതി മരിച്ചതായി പരാതി. കൂടരഞ്ഞി ചവരപ്പാറ സ്വദേശി സിന്ധുവാണ് മരിച്ചത്. കുടുംബത്തിന്റെ പരാതിയിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു.

ഇന്ന് രാവിലെ തുടർച്ചയായി രണ്ടുതവണ നഴ്സ് സിന്ധുവിന് ഇഞ്ചക്ഷൻ എടുത്തിരുന്നു. പിന്നാലെ സിന്ധു അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ശരീരമാകെ കുഴയുകയും ശരീരം നീലിക്കുന്ന ഒരു അവസ്ഥയുണ്ടായതായും കൂടെയുണ്ടായിരുന്ന സിന്ധുവിന്റെ ഭർത്താവ് പറഞ്ഞു. സിന്ധുവിന്റെ വായിൽ നിന്ന് നുരയും പാതയും വരികയും കുഴഞ്ഞുവീഴുകയും ചെയ്തുവെന്ന് ഭർത്താവ് രഘു പറഞ്ഞു.

ഇന്നലെയാണ് സിന്ധുവിനെ മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റിയിൽ പ്രവേശിപ്പിച്ചത്. ഡെങ്കിപ്പനിയാണോ എന്നുള്ള സംശയം ഡോക്ടർ പ്രകടിപ്പിച്ചെങ്കിലും പിന്നീട് നടത്തിയ പരിശോധനയിൽ ഡെങ്കിപ്പനിയില്ലെന്ന് സ്ഥിരീകരിച്ചു. രാവിലെ ഒരു ഇഞ്ചക്ഷൻ എടുക്കാനുള്ളതിനാൽ ഒരു ദിവസം അഡ്മിറ്റ് ആകാനും ഡോക്ടർ നിർദ്ദേശിച്ചു. ഇന്ന് വൈകുന്നേരം ഡിസ്ചാർജ് ആകുമെന്ന പ്രതീക്ഷക്കിടെയാണ് സിന്ധുവിന്റെ മരണം സംഭവിച്ചത്.

നഴ്‌സിന് പറ്റിയ പിഴവാണെന്നാണ് ഭർത്താവ് രഘു ആരോപിക്കുന്നത്. നഴ്സ് ഫോൺ ഉപയോഗിച്ചുകൊണ്ടാണ് ഇഞ്ചക്ഷൻ നൽകിയത്. മരുന്ന് മാറിപ്പോയതാണെന്നും രഘു ആരോപിച്ചു. സിന്ധുവിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം, സംഭവത്തിൽ മെഡിക്കൽ കോളേജ് അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

TAGS :

Next Story