വി.എം വിനുവിന് വോട്ടുണ്ടെന്ന് പറഞ്ഞ കൗൺസിലറുടെ രാജി എഴുതിവാങ്ങി കോൺഗ്രസ്
വി.എം വിനുവിൻ്റെ വീടുൾപ്പെടുന്ന പ്രദേശത്തെ കൗൺസിലർ ആണ് രാജേഷ്.

Photo| Special Arrangement
കോഴിക്കോട്: കോഴിക്കോട് കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്ന വി.എം വിനുവിന് വോട്ടുണ്ടെന്ന് പറഞ്ഞ കൗൺസിലറുടെ രാജി എഴുതിവാങ്ങി കോൺഗ്രസ്. മലാപ്പറമ്പ് വാർഡ് കൗൺസിലർ കെ.പി. രാജേഷിന്റെ രാജിയാണ് പാർട്ടി എഴുതി വാങ്ങിയത്.
രാജേഷിനെ ശാസിച്ച ശേഷമാണ് പാർട്ടി നടപടി. വി.എം വിനുവിൻ്റെ വീടുൾപ്പെടുന്ന പ്രദേശത്തെ കൗൺസിലർ ആണ് രാജേഷ്. വി.എം വിനുവിന് വോട്ടുണ്ടെന്ന് നേതൃത്വത്തെ അറിയിച്ചത് രാജേഷ് ആയിരുന്നു.
മലാപറമ്പ് വാർഡിലെ വോട്ടറായ വിനുവിന്റെ പേര് വോട്ടർ പട്ടികയിൽ ഇല്ലെന്ന് വ്യക്തമായതോടെ അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് കൗൺസിലർക്കെതിരായ കോൺഗ്രസ് നടപടി.
വോട്ട് പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി തള്ളിയ ഹൈക്കോടതി, രൂക്ഷവിമർശനമാണ് വിനുവിനെതിരെ ഉന്നയിച്ചത്. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ സമയം ഉണ്ടായിരുന്നെന്നും സെലിബ്രിറ്റിക്ക് പ്രത്യേക പരിഗണനയില്ലെന്നും കോടതി വ്യക്തമാക്കി.
സെലിബ്രിറ്റിയായയതുകൊണ്ട് മാത്രം അനുകൂല ഉത്തരവ് നല്‍കാനാവില്ലെന്ന് പറഞ്ഞ കോടതി സെലിബ്രിറ്റികള്‍ക്കും സാധാരണ പൗരന്മാര്‍ക്കും ഒരേ നിയമമാണ് ബാധകമെന്നും പറഞ്ഞു. താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലേയെന്നും കോടതി ചോദിച്ചു. വി.എം വിനു മാധ്യമങ്ങളിലൂടെ വിവരങ്ങള്‍ ഒന്നും അറിയാറില്ലേ? വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്താൻ സമയം ഉണ്ടായിരുന്നു.
പത്രങ്ങളിൽ ഇതുസംബന്ധിച്ച വിവരങ്ങൾ ഉണ്ടായിരുന്നു. സെലിബ്രിറ്റികൾ പത്രം വായിക്കാറില്ലേ എന്നും കോടതി ചോദിച്ചു. രാഷ്ട്രീയ വൈരം മൂല്യമാണ് പേര് വെട്ടിയത് എന്ന വാദത്തിൽ അത്ഭുതപ്പെടുന്നു. മറ്റുള്ളവരെ പഴിക്കേണ്ടതില്ലെന്നും സ്വയം പഴിക്കൂ എന്നും കോടതി വ്യക്തമാക്കി.
2020- 21 ലോക്സഭാ തെരഞ്ഞെടുപ്പിലെ പട്ടികയിൽ ഉണ്ടായിരുന്നെന്നും രാഷ്ട്രീയത്തിൽ സജീവമില്ലാത്തതിനാൽ വോട്ടർപട്ടിക പരിശോധിക്കാൻ കഴിഞ്ഞിരുന്നില്ലെന്നുമായിരുന്നു വി.എം വിനുവിന്റെ വാദം. യുഡിഎഫ് സമീപിച്ചപ്പോൾ മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. നോമിനേഷൻ നൽകാൻ തയാറായപ്പോഴാണ് വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല എന്ന് മനസിലായത്. ഉടൻ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥനെ സമീപിച്ചു. എന്നാൽ ഒന്നും ചെയ്യാനാവില്ല എന്നായിരുന്നു മറുപടിയെന്നും വി.എം വിനു പറഞ്ഞു.
തുടർന്ന്, ജില്ലാ കലക്ടർക്കും അപ്പീൽ നൽകി. ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ ഇടംപിടിച്ചതിനാൽ തദ്ദേശ പട്ടികയിൽ ഉൾപ്പെടുമെന്ന ഉറച്ച വിശ്വാസത്തിൽ ആയിരുന്നു. യുഡിഎഫിന്റെ സ്ഥാനാർഥിയായി പരിഗണിക്കപ്പെടുമെന്ന് മാധ്യമങ്ങളിൽ വ്യാപകമായി വാർത്ത വന്നു. വൻ ഭൂരിപക്ഷത്തോടെ വിജയിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. തെരഞ്ഞെടുക്കപ്പെട്ടാൽ മേയർ ആകുമെന്ന് ഉറപ്പായിരുന്നു. ഇതോടെ ഭരണപക്ഷം ഗൂഢാലോചന നടത്തി തൻ്റെ പേര് പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നും വി.എം വിനു അവകാശപ്പെട്ടിരുന്നു. എന്നാൽ ഈ വാദങ്ങളെല്ലാം കോടതി തള്ളുകയായിരുന്നു.
അതേസമയം, കോടതി വിധി മാനിക്കുന്നുവെന്ന് പറഞ്ഞ വി.എം വിനു, വോട്ട് ചേർക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കേണ്ടതായിരുന്നെന്നും പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരെ നിശ്ചയിച്ചത് വോട്ടുറപ്പാക്കാനാണ്. എന്നാൽ ഈ സംവിധാനം അമ്പേ പരാജയപ്പെട്ടു. സിപിഎം, ബിജെപി പ്രവർത്തകരൊക്കെ തൻ്റെ സുഹൃത്തുക്കളാണ്. താൻ യുഡിഎഫ് പ്രചാരണ രംഗത്തുണ്ടാകുമെന്നും വി.എം വിനു വ്യക്തമാക്കി.
Adjust Story Font
16

