Quantcast

ജോജു ജോർജിന്‍റെ കാർ തകർത്ത കേസിൽ കോൺഗ്രസ് നേതാക്കൾ ഇന്ന് കീഴടങ്ങും

മുൻ കൊച്ചി മേയർ ടോണി ചമ്മണി ഉൾപ്പടെയുള്ളവരാണ് കീഴടങ്ങുക.

MediaOne Logo

Web Desk

  • Published:

    8 Nov 2021 4:02 AM GMT

ജോജു ജോർജിന്‍റെ കാർ തകർത്ത കേസിൽ കോൺഗ്രസ് നേതാക്കൾ ഇന്ന് കീഴടങ്ങും
X

കൊച്ചിയിൽ റോഡ് ഉപരോധത്തിനിടെ നടൻ ജോജു ജോർജിന്‍റെ കാർ തകർത്ത കേസിൽ പ്രതികളായ കോൺഗ്രസ് നേതാക്കൾ ഇന്ന് കീഴടങ്ങും. മുൻ കൊച്ചി മേയർ ടോണി ചമ്മണി ഉൾപ്പടെയുള്ളവരാണ് കീഴടങ്ങുക. പാർട്ടി തീരുമാനം അനുസരിച്ചാണ് കീഴടങ്ങൽ.

നേരത്തെ സംഭവം ഒത്തുതീര്‍ക്കാന്‍ ജോജുവിന്‍റെ സുഹൃത്തുക്കള്‍ വഴി കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചിരുന്നു. തന്നെ അധിക്ഷേപിച്ച സംഭവത്തില്‍ പരസ്യമായി മാപ്പ് പറയണമെന്ന ആവശ്യം ജോജു മുന്നോട്ടുവെച്ചു. ഇത് അംഗീകരിക്കാതിരുന്നതോടെ ജോജു കേസില്‍ കക്ഷി ചേര്‍ന്നു. ഇതോടെയാണ് സമവായ സാധ്യത അടഞ്ഞത്. ഒത്തുതീര്‍പ്പിനു തയ്യാറായ ജോജു പിന്‍വാങ്ങിയതിനു പിന്നില്‍ ബാഹ്യസമ്മര്‍ദമുണ്ടെന്ന് ഡിസിസി പ്രസിഡന്‍റ് ഷിയാസ് ആരോപിച്ചു. ഇനി ജോജു മാപ്പ് പറയട്ടെയെന്നും നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

ജോജുവിന്‍റെ കാര്‍ തകര്‍ത്ത കേസില്‍ എട്ട് പേര്‍ക്കതിരെയാണ് കേസ്. രണ്ട് പേരെ ഇതിനകം അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. മറ്റുള്ളവരെയും അറസ്റ്റ് ചെയ്യാന്‍ മരട് പൊലീസ് നീക്കം നടത്തുന്നതിനിടെയാണ് കീഴടങ്ങാനുള്ള തീരുമാനം വന്നത്.

ഇന്ധന വിലവര്‍ധനക്കെതിരെ കഴിഞ്ഞയാഴ്ച യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരത്തിലാണ് നടന്‍ ജോജു ജോര്‍ജുമായി പ്രശ്‌നമുണ്ടായത്. ഗതാഗതം സ്തംഭിപ്പിച്ചുകൊണ്ടുള്ള സമരത്തിന് എതിരെയായിരുന്നു ജോജു ജോര്‍ജിന്‍റെ പ്രതിഷേധം. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജുവിന്‍റെ കാര്‍ തകര്‍ത്തു. ജോജു മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നും അപമര്യാദയായി പെരുമാറിയെന്നും നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ ജോജു ആ സമയത്ത് മദ്യപിച്ചിരുന്നില്ലെന്ന് പരിശോധനയില്‍ വ്യക്തമായി. ജോജുവിന്‍റെ കാര്‍ തകര്‍ത്ത സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ജോജുവിന്റെ വീട്ടിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് സംഘടിപ്പിക്കുകയുണ്ടായി.

TAGS :

Next Story