Quantcast

'ഒരു കോടിയിലധികം പേരുടെ വിവരങ്ങൾ ചോർന്നു'; ഡാറ്റാ ചോർച്ചയുടെ കൂടുതൽ രേഖകൾ പുറത്തുവിട്ട് കോൺഗ്രസ്‌

മുഖ്യമന്ത്രി നേരിട്ടാണ് വിവരങ്ങൾ ചോർത്തിയെടുത്തതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു

MediaOne Logo

Web Desk

  • Updated:

    2026-02-27 06:18:22.0

Published:

27 Feb 2026 10:32 AM IST

ഒരു കോടിയിലധികം പേരുടെ വിവരങ്ങൾ ചോർന്നു; ഡാറ്റാ ചോർച്ചയുടെ കൂടുതൽ രേഖകൾ പുറത്തുവിട്ട് കോൺഗ്രസ്‌
X

തിരുവനന്തപുരം: ഡാറ്റാ ചോർച്ചയുടെ കൂടുതൽ രേഖകൾ പുറത്തുവിട്ട് കോൺഗ്രസ്. സ്ത്രീക സുരക്ഷാ പദ്ധതിയിൽ പേര് ചേർത്തവരുടെ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടെ ചോർത്തിയെടുത്തതിന്റെ വിവരങ്ങളാണ് രമേശ് ചെന്നിത്തല പുറത്തുവിട്ടത്. മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടി ശ്രീറാം സാംബശിവ റാവുവിന്റെ നേതൃത്വത്തിലാണ് ഡാറ്റാ ചോർത്തൽ നടന്നതെന്നും വിവരങ്ങൾ സ്വകാര്യ ഏജൻസികൾക്ക് കൈമാറിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

'ശ്രീരാം സാംബ ശിവ റാവു അതി ഗുരുതര ഡാറ്റ സ്വകാര്യത ലംഘനം നടത്തി. നടന്നത് നഗ്നമായ ഡാറ്റ മോഷണമാണ്. ഒരുകോടിലധികം ആളുകളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തിയെടുത്തു. ഫോൺ നമ്പർ ജില്ലാ താലൂക്ക് വാർഡ് എന്നീ വിവരങ്ങൾ സ്വകാര്യ കമ്പനിക്ക് കൈമാറാൻ മുഖ്യമന്ത്രി ചെയ്തത് ക്രിമിനൽ കുറ്റമാണ്. മുഖ്യമന്ത്രിയുടെ ബിസിനസ് അക്കൗണ്ടിൽ നിന്നാണ് വാട്ട്സാപ്പ് സന്ദേശം ഒരു കോടിയിലധികം ആളുകൾക്ക് പോയത്.ഇതും അങ്ങേയറ്റം നിയമവിരുദ്ധമാണ്.' -രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

സ്വർണത്തേക്കാൾ വിലപിടിപ്പുള്ള വസ്തുവാണ് ഡേറ്റ. മുഖ്യമന്ത്രി നേരിട്ടാണ് വിവരങ്ങൾ ചോർത്തിയെടുത്തത്. മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ അവകാശമില്ല. ഡാറ്റാ ചോർത്തലിൽ സമഗ്രമായ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

അതേസമയം, ഡാറ്റാ ചോർച്ച ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഡാറ്റാ ലഭിച്ചു എന്നതിൽ നിന്നും എത്രപേർക്ക് സന്ദേശങ്ങൾ അയച്ചിട്ടുണ്ട് എന്നുള്ളതിലും കൃത്യമായ കണക്ക് കോടതിയെ ബോധ്യപ്പെടുത്തണമെന്ന് ജസ്റ്റിസ് ബിച്ചു കുര്യൻ തോമസ് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെ സ്പാർക് സോഫ്റ്റ് വെയറിലെ വിവരങ്ങൾ ലഭിച്ചുവെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു.

ജീവനക്കാരുടെ ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങൾ മുഖ്യമന്ത്രിക്ക് എവിടെ നിന്നും ലഭിച്ചചെന്നും പ്രഥമദൃഷ്ട്യാ വിവരങ്ങൾ ചോർന്നിട്ടുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു . മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് രാഷ്ട്രീയ പ്രചാരണം നടത്തുന്നുവെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. കേസ് വീണ്ടും പരിഗണിക്കുന്നത് വരെ സന്ദേശങ്ങൾ പ്രചരിപ്പിക്കില്ല എന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ ഉറപ്പ് നൽകിയിരുന്നു. ഡിഎ വർധനവടക്കം സർക്കാർ നൽകിയ ആനുകൂല്യങ്ങൾ എണ്ണിപ്പറഞ്ഞാണ് ജീവനക്കാരുടെ വാട്ട്സാപ്പിലേക്ക് മുഖ്യമന്ത്രിയുടെ പേരിൽ കഴിഞ്ഞ ദിവസങ്ങളിൽ സന്ദേശം എത്തിയത്.

അതേസമയം, ഡാറ്റ ചോർച്ച വിവാദത്തിനിടെ വ്യവസായികൾക്കും മുഖ്യമന്ത്രിയുടെ സന്ദേശം. 'ചീഫ് മിനിസ്റ്റർ ഓഫീസ് കേരള' എന്ന പേരിലുള്ള വാട്ട്സാപ്പ് അക്കൗണ്ടിൽ നിന്നാണ് വ്യവസായികൾക്ക് സന്ദേശം ലഭിച്ചത്. നിങ്ങളുടെ സംരംഭം നാടിന്റെ അഭിമാനമാണ്, സംരംഭകർക്കൊപ്പം സർക്കാറുണ്ട് എന്ന പോസ്റ്ററും സന്ദേശത്തിലുണ്ട്.

എന്നാല്‍ വ്യവസായികളുടെ വ്യക്തിഗത വിവരങ്ങൾ കെ.സ്മാർട്ട് വഴിയാണോ എടുത്തത് എന്നതിൽ വ്യക്തതയില്ല. ദൈവത്തിൻ്റെ സ്വന്തം നാട് ഇപ്പോൾ നിക്ഷേപകരുടെ സ്വന്തം നാടാണെന്ന് മുഖ്യമന്ത്രി അയച്ച സന്ദേശത്തിൽ പറയുന്നു. വ്യവസായികളുടെ പിന്തുണക്ക് മുഖ്യമന്ത്രി നന്ദിയും അറിയിക്കുന്നു. വ്യവസായ വകുപ്പിന് ചരിത്രത്തിലാദ്യമായി നിരവധി ദേശീയ , അന്താരാഷ്ട്ര അംഗീകാരങ്ങൾ ലഭിച്ചതായും മുഖ്യമന്ത്രിയുടെ സന്ദേശത്തിലുണ്ട്.



TAGS :

Next Story