കെ. സുധാകരനെ നീക്കാനുള്ള ചർച്ചയിൽ ആടിയുലഞ്ഞു കോൺഗ്രസ്
പ്രഖ്യാപനം നീളില്ലെങ്കിലും സുധാകരനെ പ്രകോപിപ്പിക്കാതെ മുന്നോട്ട് പോകാനാണ് ഹൈക്കമാൻഡ് നീക്കം

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് കെ. സുധാകരനെ നീക്കാനുള്ള ചർച്ചയിൽ ആടിയുലഞ്ഞു കോൺഗ്രസ്. പ്രഖ്യാപനം നീളില്ലെങ്കിലും സുധാകരനെ പ്രകോപിപ്പിക്കാതെ മുന്നോട്ട് പോകാനാണ് ഹൈക്കമാൻഡ് നീക്കം.
ഉചിതമായ സമയത്ത് തീരുമാനം പ്രഖ്യാപിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വ്യക്തമാക്കി. നേതാക്കളുടെ പരസ്യ പ്രതികരണങ്ങളിൽ വിയോജിപ്പുമായി യൂത്ത്കോൺഗ്രസും രംഗത്തെത്തി. സുധാകരൻ ഇടഞ്ഞതോടെ കരുതലോടെയാണ് ഹൈക്കമാൻഡ് നീക്കം. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലും പുതിയ അധ്യക്ഷൻ ഉണ്ടാകും എന്ന കാര്യം വ്യക്തം.
അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റുമെന്ന വാർത്തകളോട് ഇന്നലെ കടുത്ത ഭാഷയിൽ പ്രതികരിച്ച സുധാകരൻ ഇന്ന് മറ്റു പ്രതികരണങ്ങൾക്ക് തയാറായില്ല. ആന്‍റണിയെ വീട്ടിലെത്തിക്കണ്ട സുധാകരൻ കാര്യങ്ങൾ ധരിപ്പിച്ചു. തന്നെ അപമാനിക്കുന്നു എന്ന വികാരമാണ് ആന്‍റണിക്ക് മുന്നിൽ സുധാകരൻ പങ്കുവെച്ചത്. വിഷമിക്കേണ്ടതില്ലെന്ന് പറഞ്ഞു ആന്‍റണി സുധാകരനെ സമാധാനിപ്പിക്കുകയും ചെയ്തു. അതിനുശേഷം കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ മാധ്യമങ്ങളോട് പങ്കുവയ്ക്കാനും സുധാകരൻ തയാറായില്ല.
അധ്യക്ഷ സ്ഥാന ചർച്ചകൾ അനിശ്ചിതമായി നീട്ടുന്നതിൽ യൂത്ത് കോൺഗ്രസിനും പ്രതിഷേധം ഉണ്ട്. പ്രവർത്തകരുടെ മനോവീര്യത്തെ ബാധിക്കുന്നുവെന്ന് കുറ്റപ്പെടുത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നേതാക്കളെയും കടുത്ത ഭാഷയിൽ വിമർശിച്ചു. ആലുവയ്ക്ക് പിന്നാലെ പാലക്കാടും സുധാകരനെ അനുകൂലിച്ചു കൊണ്ടുള്ള പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.
Adjust Story Font
16

