സംസ്ഥാനത്തെ കൃഷിവകുപ്പിലെ കരാർ ജീവനക്കാർക്ക് നാല് മാസമായി ശമ്പളമില്ല
സംസ്ഥാനത്തെ കൃഷിവകുപ്പിൽ 'ആത്മ' പദ്ധതിക്ക് കീഴിൽ ജോലി ചെയ്യുന്ന ജില്ലാ ടെക്നോളജി മാനേജർമാർ ഉൾപ്പെടെയുള്ള കരാർ ജീവനക്കാർക്കാണ് കഴിഞ്ഞ നാലുമാസമായി ശമ്പളം ലഭിക്കാത്തത്

തിരുവനന്തപുരം: സംസ്ഥാനത്തെ കൃഷിവകുപ്പിൽ 'ആത്മ' പദ്ധതിക്ക് കീഴിൽ ജോലി ചെയ്യുന്ന ജില്ലാ ടെക്നോളജി മാനേജർമാർ ഉൾപ്പെടെയുള്ള കരാർ ജീവനക്കാർക്ക് കഴിഞ്ഞ നാലുമാസമായി ശമ്പളം ലഭിക്കുന്നില്ല. ധനവകുപ്പ് ഫണ്ട് അനുവദിക്കാത്തതാണ് ഈ കടുത്ത പ്രതിസന്ധിക്ക് കാരണമെന്ന് ജീവനക്കാർ പറയുന്നു.
കഴിഞ്ഞ നവംബർ മാസം വരെയുള്ള ശമ്പളം മാത്രമാണ് ഇവർക്ക് ലഭിച്ചത്. ഡിസംബർ മുതൽ മാർച്ച് വരെയുള്ള നാല് മാസത്തെ ശമ്പളം ഇപ്പോഴും കുടിശ്ശികയാണ്. ആത്മയ്ക്ക് കീഴിലുള്ളവരും സപ്പോർട്ട് ലീഡ്സ് സ്കീമിൽ ഉൾപ്പെട്ടവരുമായ സംസ്ഥാനത്തെ 150ഓളം ജീവനക്കാരാണ് ഈ ദുരിതം അനുഭവിക്കുന്നത്. ശമ്പളം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കൃഷി ഡയറക്ടർക്ക് കത്ത് നൽകിയെങ്കിലും ഇതിൽ കൃത്യമായ മറുപടി ലഭിച്ചിട്ടില്ല.
മുമ്പ് കൃഷിവകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നായിരുന്നു ഇവർക്ക് ശമ്പളം നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ ധനവകുപ്പിൽ ഫണ്ടില്ലെന്നാണ് അധികൃതർ പറയുന്നത്. ഈ സാമ്പത്തിക വർഷം ഫണ്ട് ലഭിക്കാൻ സാധ്യതയില്ലെന്നും അടുത്ത സാമ്പത്തിക വർഷം (2026-27) പരിഗണിക്കാമെന്നുമാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം. അങ്ങനെ സംഭവിച്ചാൽ പോലും പുതിയ ഫണ്ട് ജില്ലകളിൽ എത്താൻ ആഗസ്റ്റ് മാസമെങ്കിലുമാകും. അങ്ങനെയെങ്കിൽ ഏകദേശം ഒമ്പത് മാസത്തോളം ശമ്പളമില്ലാതെ ഇവർക്ക് ജോലി ചെയ്യേണ്ടി വരും.
ഈസ്റ്റർ, പെരുന്നാൾ, വിഷു തുടങ്ങിയ വിശേഷദിവസങ്ങൾ കടന്നുപോകുമ്പോഴും ശമ്പളം ലഭിക്കാത്തത് ജീവനക്കാരെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ഉപജീവനത്തിനായി ഈ ജോലിയെ മാത്രം ആശ്രയിക്കുന്ന പലരും കടം വാങ്ങിയും സ്വർണം പണയം വെച്ചുമാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. മാസങ്ങളായി ശമ്പളമില്ലാത്തത് കാരണം ജീവിതം വഴിമുട്ടിയ പലരും ആത്മഹത്യയുടെ വക്കിലാണെന്നും ജീവനക്കാർ വൈകാരികമായി പ്രതികരിക്കുന്നു.
ജില്ലാ തലത്തിൽ സർക്കാരിന്റെ സുപ്രധാന കാർഷിക പദ്ധതികൾ നടപ്പിലാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നവരാണ് ആത്മയിലെ ഈ കരാർ ജീവനക്കാർ. ഫീൽഡിൽ ഇറങ്ങി കൃത്യമായി ജോലി ചെയ്തിട്ടും മാസങ്ങളോളം ശമ്പളം നിഷേധിക്കുന്ന സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാണ് ഇവരുടെ ശക്തമായ ആവശ്യം
Adjust Story Font
16

