'കാലുവെട്ടുമെന്ന് ഭീഷണി, നഗരമധ്യത്തിൽ വസ്ത്രാക്ഷേപം നടത്തി'; സിപിഎമ്മിനെതിരെ കലാരാജു
കഴുത്തിന് കുത്തിപ്പിടിച്ച് കാറിൽ കയറ്റിയെന്നും ഡിവൈഎഫ്‌ഐ പ്രവർത്തകർ വലിച്ചിഴച്ചെന്നും കൂത്താട്ടുകുളം നഗരസഭ എൽഡിഎഫ് കൗൺസിലർ കലാരാജു

കൊച്ചി: സിപിഎമ്മിനെതിരെ കൂത്താട്ടുകുളം നഗരസഭ എൽഡിഎഫ് കൗൺസിലർ കലാരാജു. മർദിച്ചെന്നും നഗരമധ്യത്തിൽ വസ്ത്രാക്ഷേപം നടത്തിയെന്നും കലരാജു ആരോപിച്ചു.
സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിൽ വെച്ച് മർദിച്ചില്ല. എന്നാൽ, കാറിൽ നിന്ന് ഇറക്കുന്നതിനിടെ മർദനമേറ്റു. നഗരമധ്യത്തിൽ വെച്ച് മക്കളെ കാണണമെന്ന് പറഞ്ഞപ്പോൾ ഏരിയാ സെക്രട്ടറിയോട് ചോദിക്കണമെന്നാണ് പറഞ്ഞത്. ആശുപത്രിയിൽ പോകണമെന്ന് പറഞ്ഞപ്പോൾ ഗ്യാസിൻ്റെ ഗുളിക തന്നു.
കാല് കാറിൻ്റെ ഡോറിൽ കുടുങ്ങി. ഇക്കാര്യം പറഞ്ഞപ്പോൾ ഓഫീസിൽ ചെന്ന ശേഷം വെട്ടി തരാമെന്നായിരുന്നു മറുപടി. ഡി.വൈ.എഫ്.ഐ നേതാവ് തന്നെ വലിച്ചിഴച്ചെന്നും കലരാജു പറഞ്ഞു.
പൊലീസിന് നേരത്തെ സുരക്ഷയൊരുക്കാമായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയ കലാരാജു തുടർ നിലപാടിൽ ആലോചിച്ച് തീരുമാനമെടുക്കുമെന്നും അറിയിച്ചു. കലാരാജുവിന്റെ മൊഴി രേഖപ്പെടുത്തുന്നതിനിടെ തർക്കവുമുണ്ടായി. മാത്യു കുഴൽ നാടൻ എംഎൽഎയെ പൊലീസ് തടഞ്ഞതായി പരാതി ഉയർന്നു. കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ആശുപത്രിയിലാണ് തർക്കമുണ്ടായത്.
കൂത്താട്ടുകുളം നഗരസഭയിൽ അവിശ്വാസ പ്രമേയ അവതരണ നീക്കത്തിനിടെ ആയിരുന്നു നാടകീയ രംഗങ്ങൾ. യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന സംശയത്ത തുടർന്ന് എൽഡിഎഫ് കൗൺസിലർ കലാരാജുവിനെ സിപിഎം പ്രവർത്തകർ കടത്തിക്കൊണ്ടുപോവുകയായിരുന്നു. മണിക്കൂറുകൾക്ക് ശേഷം സിപിഎം ഓഫീസിൽനിന്നാണ് കൗൺസിലർ കലാരാജു പുറത്തുവന്നത്. കലയുടെ മകളുടെ പരാതിയിൽ സിപിഎം നേതാക്കൾക്കും നഗരസഭാ ചെയർപേഴ്‌സണുമെതിരെ കേസെടുത്തിട്ടുണ്ട്.
ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും അവിശ്വാസപ്രമേയത്തിൽ നിന്ന് അംഗങ്ങൾ വിട്ടു നിന്നതാണെന്നായിരുന്നു സിപിഎമ്മിന്റെ വിശദീകരണം. പൊലീസിന്റെ ഒത്താശയോടെയാണ് തട്ടിക്കൊണ്ടു പോയതെന്ന് യുഡിഎഫ് ആരോപിച്ചു. കൗൺസിലർ കലയുടെ മകളുടെ പരാതിയിൽ സിപിഎം ഏരിയ സെക്രട്ടറി ഉൾപ്പെടെ 45 പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കൗൺസിലർ കലയുടെയും ഒരു സ്വതന്ത്രൻ്റെയും പിന്തുണയോടെ നഗരസ പിടിച്ചെടുക്കാൻ ആയിരുന്നു യുഡിഎഫിന്റെ ശ്രമം. അവിശ്വാസം പരാജയപ്പെട്ട സാഹചര്യത്തിൽ കോടതിയെ സമീപിക്കാനാണ് യുഡിഎഫിന്റെ തീരുമാനം.
Adjust Story Font
16

