'മാഫിയ പ്രവർത്തനത്തെ തള്ളികളഞ്ഞ പ്രസ്ഥാനമാണ് സിപിഐ': കെ.കെ ശിവരാമൻ്റെ വിമർശങ്ങൾക്ക് മറുപടിയുമായി ജില്ലാ നേതൃത്വം
നേതൃത്വത്തിന് നിക്ഷിപ്ത താല്പര്യങ്ങൾ ഉണ്ടെന്നായിരുന്നു ശിവരാമൻ്റെ വിമർശനം

ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടിക്ക് പിന്നാലെ ഇടുക്കി മുൻ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമൻ്റെ വിമർശനത്തിൽ പ്രതികരണവുമായി സിപിഐ. ശിവരാമൻ്റെ പരാമർശത്തിൽ അടിസ്ഥാനമില്ലെന്നും മാഫിയ പ്രവർത്തനത്തെ തള്ളികളഞ്ഞ പ്രസ്ഥാനമാണ് സിപിഐയെന്നും ജില്ലാ നേതൃത്വം.
ശിവരാമന്റെ പ്രസ്താവന സംഘടന വിരുദ്ധം. ഉന്നയിച്ച ആരോപണങ്ങൾ പാർട്ടിയുടെ ഒരു ഘടകത്തിലും അവതരിപ്പിച്ചിട്ടില്ല. മാഫിയ പ്രവർത്തനങ്ങളെ ഇന്നും എപ്പോഴും എതിർത്തിട്ടുള്ള പാരമ്പര്യമാണ് സിപിഐ പാർട്ടിക്ക് ഉള്ളത്. നാളെയും ഇത്തരക്കാരെ ഉൾക്കൊള്ളുന്ന പ്രസ്ഥാനമായിരിക്കില്ല. പാർട്ടിയും എൽഡിഎഫും ദുർബലപ്പെട്ടു എന്ന കെ.കെ ശിവരാമൻ്റെ പ്രതികരണത്തിൽ യാതൊരു കഴമ്പും ഇല്ല എന്നും എക്‌സിക്യൂട്ടീവ് അറിയിച്ചു.
നേതൃത്വത്തിന് നിക്ഷിപ്ത താല്പര്യങ്ങൾ ഉണ്ടെന്നായിരുന്നു ശിവരാമൻ്റെ വിമർശനം. ജില്ലയിലെ സിപിഎം ഭൂമി മണൽ ക്വാറി മാഫിയകൾക്ക് വേണ്ടി പ്രവർത്തിക്കുന്നു. ഇതിനു കുട പിടിക്കുകയാണ് സിപിഐ നേതൃത്വവും. ദീർഘകാലമായി ഉയർത്തുന്ന വിമർശനം ആവർത്തിച്ചു കൊണ്ടാണ് പാർട്ടിയിൽ നിന്നുള്ള ശിവരാമന്‍റെ പടിയിറക്കം.
വിമർശനങ്ങൾ സംസ്ഥാന നേതൃത്വത്തിന് നേരെയും നീളുന്നുണ്ട്. ജില്ലയിലെ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ല. നിലവിലെ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ പാല് കൊടുത്ത കയ്യിൽ തന്നെ കൊത്തി. പാർട്ടിയിൽ ഇനി തനിക്കിടമില്ല. രാഷ്ട്രീയം അവസാനിപ്പിച്ചെങ്കിലും കമ്യൂണിസ്റ്റുകാരനായി തുടരുവാനാണ് ശിവരാമന്‍റെ തീരുമാനം.
Adjust Story Font
16

