'സെക്രട്ടേറിയറ്റ് അംഗങ്ങൾ സ്ഥാനാർഥിത്വം വീതിച്ചെടുത്തു, ബിനോയ് വിശ്വം അപക്വമായി പെരുമാറുന്നു'; സംസ്ഥാന കൗൺസിലിൽ രൂക്ഷ വിമർശനം
ഇത്തരമൊരു പാർട്ടി ഘടകം അനാവശ്യമാണെന്നും പിരിച്ച് വിടണമെന്നും സിപിഐ സംസ്ഥാന കമ്മിറ്റിയിൽ വിമർശനം ഉയർന്നു

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ സംസ്ഥാന കൗൺസിലിൽ അതിരൂക്ഷ വിമർശനം. സെക്രട്ടറി സ്ഥാനത്തിരുന്ന് ബിനോയ് വിശ്വം അപക്വമായി പെരുമാറുന്നുവെന്നും പദവിക്ക് ചേരും വിധമല്ല പെരുമാറ്റമെന്നും സംസ്ഥാന കൗൺസിലിൽ വിമർശനം.
തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ വരുത്തിയത് വൻ വീഴ്ച. സെക്രട്ടേറിയറ്റ് അംഗങ്ങൾ സ്ഥാനാർഥിത്വം വീതിച്ചെടുത്തു. ഇത്തരമൊരു പാർട്ടി ഘടകം അനാവശ്യമാണെന്നും പിരിച്ച് വിടണമെന്നും സിപിഐ സംസ്ഥാന കമ്മിറ്റിയിൽ വിമർശനം ഉയർന്നു.
പ്രചാരണ വേളയിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ച അദ്ദേഹത്തിന്റെ 'അവതാര പരാമർശം' പൂർണ്ണമായും അപക്വമായിരുന്നെന്നാണ് കൗൺസിലിൽ ഉയർന്ന പ്രധാന വിമർശനം. ബിനോയ് വിശ്വത്തിന്റെ പരസ്യ പ്രതികരണങ്ങൾ പാർട്ടിയെ പലപ്പോഴും പ്രതിരോധത്തിലാക്കിയെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടുകയുണ്ടായി. സംസ്ഥാന സെക്രട്ടേറിയറ്റ് അനാവശ്യമെന്ന് ചൂണ്ടിക്കാട്ടിയ കൗൺസിൽ, സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രവർത്തനങ്ങൾക്കെതിരെയും കടുത്ത ഭാഷയിൽ പ്രതികരിച്ചതായാണ് റിപ്പോർട്ടുകൾ. തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റിന് വൻ വീഴ്ചയാണ് സംഭവിച്ചത്. ജനവികാരം മാനിക്കാതെ സെക്രട്ടേറിയറ്റ് അംഗങ്ങൾ സ്ഥാനാർത്ഥിത്വം പരസ്പരം വീതിച്ചെടുക്കുകയായിരുന്നെന്നും വിമർശനമുയർന്നു.
പാർട്ടിയുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട ഇത്തരമൊരു പാർട്ടി ഘടകം ഇനി തുടരേണ്ടതില്ലെന്നും, ഇത് പൂർണ്ണമായും അനാവശ്യമാണെന്നും കൗൺസിൽ അംഗങ്ങൾ തുറന്നടിച്ചു. പരാജയത്തിന്റെ പശ്ചാത്തലത്തിൽ നിലവിലെ സംസ്ഥാന സെക്രട്ടേറിയറ്റ് അടിയന്തരമായി പിരിച്ചുവിടണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു.
Adjust Story Font
16

