രാഷ്ട്രീയശത്രുക്കളുടെ കോടാലിയായി കുഞ്ഞികൃഷ്ണന്‍, ഉന്നയിച്ച ആരോപണങ്ങളെല്ലാം വാസ്തവവിരുദ്ധം: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി
കുഞ്ഞികൃഷ്ണന്‍റെ നടപടി പാർട്ടിക്ക് അംഗീകരിക്കാനാവില്ലെന്നും ആരോപണങ്ങളെല്ലാം തള്ളിക്കളയുന്നുവെന്നും ജില്ലാ സെക്രട്ടറി പ്രസ്താവനയിൽ വ്യക്തമാക്കി

കണ്ണൂര്‍: പാര്‍ട്ടി നേതൃത്വത്തിനെതിരായ സിപിഎം ജില്ലാ കമ്മിറ്റിയംഗം വി.കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങള്‍ വാസ്തവവിരുദ്ധമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്. ഉന്നയിച്ച ആരോപണങ്ങളിലെല്ലാം നേരത്തെ പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തതാണ്. വ്യക്തിപരമായി ആരും ധനാപഹരണം നടത്തിയിട്ടില്ലെന്നായിരുന്നു കമ്മീഷന്‍ റിപ്പോര്‍ട്ട്. ചര്‍ച്ചയിലും തീരുമാനങ്ങളിലും കുഞ്ഞികൃഷ്ണനും പങ്കാളിയായിരുന്നുവെന്നും ഉന്നയിച്ച എല്ലാ ആരോപണങ്ങളും പാര്‍ട്ടി തള്ളിക്കളയുന്നുവെന്നും ജില്ലാ സെക്രട്ടറി പ്രസ്താവനയില്‍ പറഞ്ഞു.
'ചര്‍ച്ചയിലും തീരുമാനങ്ങളിലുമെല്ലാം കുഞ്ഞികൃഷ്ണനും പങ്കാളിയായിരുന്നു. വിഭാഗീയ ലക്ഷ്യങ്ങളോടെ ആരോപണമുന്നയിച്ചതിന്റെ പേരില്‍ കുഞ്ഞികൃഷ്ണനെതിരെ മുന്‍പ് അച്ചടക്ക നടപടി സ്വീകരിച്ചതാണ്. എനിക്ക് തെറ്റുപറ്റിയെന്ന് ജില്ലാ കമ്മിറ്റി യോഗത്തില്‍ കുഞ്ഞികൃഷ്ണന്‍ തുറന്നുപറയുകയും ചെയ്തിരുന്നു. അതിനുശേഷമുള്ള വിവിധ യോഗങ്ങളില്‍ ഇയാള്‍ പങ്കെടുക്കുകയും ചെയ്തു.'
'തെരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തില്‍ രാഷ്ട്രീയ ശത്രുക്കളുടെ കോടാലിയായി കുഞ്ഞികൃഷ്ണന്‍ മാറിയിരിക്കുകയാണ്. ഈ നടപടി പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ കഴിയില്ല. ബഹുജനമധ്യത്തില്‍ പാര്‍ട്ടിയെ തെറ്റിധരിപ്പിക്കുന്ന ആരോപണങ്ങളാണ് ഉന്നയിച്ചതെല്ലാം'. എല്ലാ ആരോപണങ്ങളും തള്ളിക്കളയുന്നുവെന്നും ജില്ലാ സെക്രട്ടറി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
ധനരാജ് രക്തസാക്ഷിഫണ്ട് പാര്‍ട്ടി വകമാറ്റിയെന്നാണ് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം വി.കുഞ്ഞികൃഷ്ണന്‍ നേരത്തെ വെളിപ്പെടുത്തിയത്. ടി.ഐ മധുസൂദനന്‍ എംഎല്‍എ ഫണ്ട് തട്ടിയെടുത്തെന്നും പാര്‍ട്ടി നേതൃത്വത്തില്‍ ഒരു വിഭാഗം തെറ്റായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും എല്ലാം പിണറായിയുടെ അറിവോടെയാണ് നടന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Adjust Story Font
16

