സുധാകരന്റെ മറുപടികള്‍ക്ക് അനാവശ്യ ശ്രദ്ധയെന്ന് നിഗമനം; ജി.സുധാകരനെതിരെ പരാമര്‍ശം വേണ്ടെന്ന് സിപിഎം തീരുമാനം
മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നേതാക്കൾ ജി.സുധാകരനെതിരെ പറഞ്ഞതും അതിന് അദ്ദേഹം നൽകിയ മറുപടിയും വലിയ രീതിയിൽ ചർച്ചാവിഷയമായിരുന്നു

ആലപ്പുഴ: ജി.സുധാകരനെതിരെ പരാമർശം വേണ്ടെന്ന് സിപിഎം തീരുമാനം. ചെറിയ പരാമർശത്തിൽ പോലും സുധാകരൻ വലിയ രീതിയിൽ പ്രതികരിക്കുകയും അത് മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ വാർത്തയാക്കുന്നതും അദ്ദേഹത്തിന് അനാവശ്യ ശ്രദ്ധ കിട്ടുന്നുണ്ടെന്ന നിഗമനത്തിലാണ് പാർട്ടിയുടെ തീരുമാനം.
അമ്പലപ്പുഴയിൽ യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ജി.സുധാകരനെതിരെ പരസ്യമായ പ്രതികരണം വേണ്ടെന്ന് സിപിഎം ജില്ലാ നേതൃത്വം നേരത്തെ തന്നെ തീരുമാനിച്ചതാണ്. വിശദീകരണ യോഗം നടത്തിയ ശേഷം പാർട്ടി ഒന്നുംതന്നെ പ്രതികരിച്ചിരുന്നില്ല. എന്നാൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നേതാക്കൾ ജി.സുധാകരനെതിരെ പറഞ്ഞതും അതിന് അദ്ദേഹം നൽകിയ മറുപടിയും വലിയ രീതിയിൽ ചർച്ചാവിഷയമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ചെറ്റത്തരം പരാമർശമാണ് ഇതിൽ ഏറ്റവും ഒടുവിലത്തേത്. ആ വാക്കിൽ പിടിച്ച് പാവപ്പെട്ടവരെ അധിക്ഷേപിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത് എന്ന് ജി.സുധാകരൻ പറഞ്ഞതോടെ കളം മാറി.
പിന്നീട് യുഡിഎഫ് നേതാക്കൾ മുഖ്യമന്ത്രിയുടെ ഈ പരാമർശം തെരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കുകയും ചെയ്തു. ഇതിനു മുൻപ് പോളിറ്റ് ബ്യുറോ അംഗം എ.വിജയരാഘവൻ അമ്പലപ്പുഴയിലെ മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തപ്പോൾ നടത്തിയ പരാമർശവും സുധാകരൻ ആയുധമാക്കിയിരുന്നു. ഇതൊക്കെ തന്നെയും മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ വാർത്ത നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇനി ജി.സുധാകരനെതിരെ പ്രതികരിക്കേണ്ട എന്ന നിലപാടിലേക്ക് പാർട്ടി എത്തിയത്. പകരം വീടുകയറിയുള്ള പ്രചാരണത്തിന് പ്രാധാന്യം കൊടുക്കാനുമാണ് നിർദ്ദേശിച്ചിരിക്കുന്നത്.
Adjust Story Font
16

