വിദ്വേഷപ്രചാരകൻ കൃഷ്ണരാജിന്റെ നിയമനം; സിപിഎം ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവിന്റെ ഗൂഢതാൽപര്യമെന്ന് പി.കെ ഫിറോസ്
സിപിഎം ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ റോയിയുടെ ഭർത്താവാണ് ബിഡിഒയെന്നും പഞ്ചായത്തിന്റെ തീരുമാനം പിൻവലിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ഫിറോസ്

പി.കെ ഫിറോസ്- അഡ്വ കൃഷ്ണരാജ്
കോഴിക്കോട്: വഴിക്കടവ് ഗ്രാമപഞ്ചായത്തിന്റെ സ്റ്റാൻഡിംഗ് കോൺസലായി വിദ്വേഷപ്രചാരകനും സംഘ്പരിവാറുകാരനുമായ അഡ്വ. കൃഷ്ണരാജിനെ നിയമിച്ചതിന് പിന്നിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന നിലമ്പൂർ ബിഡിഒയുടെ ഗൂഢതാൽപര്യമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനൽ സെക്രട്ടറി പി.കെ ഫിറോസ്.
സിപിഎം ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ റോയിയുടെ ഭർത്താവാണ് ബിഡിഒയെന്നും പഞ്ചായത്തിനോട് തീരുമാനം പിൻവലിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ഫിറോസ് വ്യക്തമാക്കി. ദ ക്യുവിനോട് ആണ് പി.കെ ഫിറോസ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം നടപടി പിൻവലിക്കാൻ പഞ്ചായത്ത് ഭരണസമിതിക്ക് നിർദേശം നൽകിയതായി യൂത്ത് ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ടി.പി അഷ്‌റഫലിയും വ്യക്തമാക്കിയിരുന്നു.
മലപ്പുറം ജില്ലയിലെ വഴിക്കടവ് പഞ്ചായത്താണ് കൃഷ്ണരാജിനെ പഞ്ചായത്ത് ഭരണസമിതി സ്റ്റാൻഡിംഗ് കോൺസിലാക്കിയിരിക്കുന്നത്. നിലവിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂർ മണ്ഡലത്തിൻ്റെ ഭാഗമാണ് കൃഷ്ണരാജിനെ സ്റ്റാൻഡിംഗ് കോൺസലാക്കി നിയമിച്ച വഴിക്കടവ് പഞ്ചായത്ത്.
അഡ്വ. കൃഷ്ണരാജ് സമൂഹമാധ്യമങ്ങളിലും പുറത്തും തീവ്ര നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ്. വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്ത് മുസ്‌ലിം ലീഗ് നൽകിയ ഹർജിയ്ക്കെതിരെ നൽകിയ തടസ ഹർജിയിൽ കാസയ്ക്ക് വേണ്ടി ഹാജരാകുന്നത് കൃഷ്ണരാജാണ്. കെഎസ്ആർടിസി ഡ്രൈവറെ മതപരമായി അധിക്ഷേപിച്ച കുറ്റത്തിന് കൃഷ്ണരാജിനെതിരെ കേസുണ്ട്.
Adjust Story Font
16

