'പാർട്ടി ഓഫീസിലേക്ക് എറിയാൻ പടക്കം വാങ്ങി നൽകാൻ മാത്രം ബുദ്ധിശൂന്യരല്ല ഞങ്ങൾ'; പ്രതി അഷ്‌റഫിന്റെ ആരോപണം നിഷേധിച്ച് മണ്ണാർക്കാട് ലോക്കൽ സെക്രട്ടറിയും DYFI ബ്ലോക്ക് സെക്രട്ടറിയും
കയ്യോടെ പിടിക്കപ്പെട്ട കേസിലെ പ്രതിയുടെ വാക്കിന് ഇത്ര വില കൊടുക്കേണ്ടതില്ലെന്ന് മൻസൂറും ശ്രീരാജും പറഞ്ഞു

പാലക്കാട്: മണ്ണാർക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിൽ പടക്കം പൊട്ടിച്ചത് തങ്ങൾ പറഞ്ഞിട്ടാണെന്ന പ്രതി അഷ്‌റഫ് കല്ലടിയുടെ ആരോപണം നിഷേധിച്ച് സിപിഎം ലോക്കൽ സെക്രട്ടറി മൻസൂറും ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ശ്രീരാജും. തമാശയ്ക്ക് ചെയ്തതാണെന്നും ഇത്രവലിയ പ്രശ്‌നമാകുമെന്ന് പ്രതീക്ഷില്ലെന്നും തന്നെ ചതിച്ചതാണെന്നും അഷ്‌റഫ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.എന്നാൽ ഇത് നിഷേധിച്ചാണ് നേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്.
തനിക്ക് ശത്രുതയുള്ള ആളുകളെ വഷളാക്കാനുള്ള ശ്രമമണ് അഷ്‌റഫ് നടത്തുന്നതെന്ന് ശ്രീരാജും മൻസൂറും മീഡിയവണിനോട് പറഞ്ഞു. 'സിപിഎം ഓഫീസിനെ വൈകാരികമായാണ് ഞങ്ങൾ കാണുന്നത്. അവിടേക്ക് എറിയാൻ വേണ്ടി പടക്കം വാങ്ങിക്കൊടുക്കാൻ മാത്രം ബുദ്ധിശൂന്യതയുള്ളവരല്ല ഞങ്ങളെന്ന് ഞങ്ങളെ അറിയാവുന്നവർക്ക് അറിയാം. അയാൾ പലരോടും പലതും പറഞ്ഞു. മദ്യലഹരിയിലായിരുന്നു അയാൾ. അയാളുടെ ഫേസ്ബുക്ക് പോസ്റ്റുകൾ പരിശോധിച്ചാൽ ഈ പാർട്ടിയോടും നേതാക്കളോടും അടക്കാനാവാത്ത വിരോധമുള്ളതായി കാണാം. അയാൾ മുസ്‍ലിം ലീഗ് ഒരുക്കിക്കൊടുത്ത വേദിയിൽ ആഹ്ലാദം പ്രകടിപ്പിച്ചിരുന്നു. പാർട്ടി തകർന്നുകാണമെന്ന് അതിയായി ആഗ്രഹിക്കുന്ന വ്യക്തിയാണ്'..ശ്രീരാജും മൻസൂറും പറഞ്ഞു.
'കയ്യോടെ പിടിക്കപ്പെട്ട കേസിലെ പ്രതിയുടെ വാക്കിന് ഇത്ര വില കൊടുക്കേണ്ടതില്ല. ഞങ്ങൾ മൂന്നുപേരും ഒരുമിച്ച് ഒരുകാറിലിരുന്നാണ് പടക്കമെറിയാൻ തീരുമാനിച്ചതെന്നാണ് അഷ്‌റഫ് പറയുന്നത്.എന്നാൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ എപ്പോഴെങ്കിലും ഞങ്ങൾ ഒരുമിച്ച് ഉണ്ടായിട്ടുണ്ടോ എന്നറിയാൻ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചാൽ മതിയല്ലേ..അല്ലെങ്കിൽ സിസിടിവി പരിശോധിച്ചാൽ മതിയല്ലോ...സിപിഎമ്മിനെതിരെ ആര് അക്രമണം നടത്തിയാലും അതിനെ ശക്തമായി ചെറുക്കുക എന്നത് ഞങ്ങളുടെ ബാധ്യതയാണ്.സംഘടനാപരമായി നേരിടേണ്ടതിനെ അങ്ങനെയും നേരിടും' ;ശ്രീരാജും മൻസൂറും പറഞ്ഞു.
വർഗശത്രുവിൻ്റെ കൈയ്യടിക്കായാണ് പി.കെ ശശിയുടെ ഇപ്പോഴത്തെ ശ്രമമെന്ന് ശ്രീരാജ് വെള്ളപ്പാടം പറഞ്ഞു.'ഒരുകാലത്ത് പാർട്ടിയെ വളർത്തിയെന്നത് ഇപ്പോൾ പാർട്ടിയെ തകർക്കാനുള്ള ലൈസൻസാവില്ല. വർഗശത്രുവിൻ്റെ കൈയ്യടിയിൽ താൽക്കാലിക സുഖം ലഭിക്കും.പാർട്ടിയെ സ്നേഹിക്കുന്ന ആരും പാർട്ടി വിട്ട് പോകില്ല. ഇന്നലെ ഉണ്ടായ കൊലവിളി മുദ്രാവാക്യം ഒഴിവാക്യം ഒഴിവാക്കണമായിരുന്നു . പാർട്ടി ഓഫീസിന് നേരെ ആക്രമണം ഉണ്ടായപ്പോഴാണ് അത്തരം മുദ്രാവാക്യം ഉണ്ടായത്'..ശ്രീരാജ് പറഞ്ഞു.
Adjust Story Font
16

