Quantcast

റാന്നിയിലെ കുറഞ്ഞ പോളിങ്: സ്ഥാനാർഥി നിർണയത്തിനെതിരെ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന്റെ പരസ്യ വിമർശനം

മണ്ഡലത്തിന് പുറത്തുനിന്നുള്ള സ്ഥാനാർഥികളെ ഇറക്കിയതാണ് വോട്ടർമാരുടെ താല്പര്യക്കുറവിന് പ്രധാന കാരണമെന്ന് സിപിഎം ജില്ലാ കമ്മിറ്റി അംഗം റോഷൻ റോയ് മാത്യു ചൂണ്ടിക്കാട്ടുന്നു

MediaOne Logo

Web Desk

  • Updated:

    2026-04-12 03:24:49.0

Published:

12 April 2026 7:11 AM IST

റാന്നിയിലെ കുറഞ്ഞ പോളിങ്: സ്ഥാനാർഥി നിർണയത്തിനെതിരെ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന്റെ പരസ്യ വിമർശനം
X

റാന്നി: പത്തനംതിട്ട ജില്ലയിൽ ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയ റാന്നി മണ്ഡലത്തിൽ വോട്ടെടുപ്പിന് പിന്നാലെ രാഷ്ട്രീയ പാർട്ടികൾ കടുത്ത ആശങ്കയിൽ. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് പോളിങ് ശതമാനത്തിൽ നേരിയ വർധനവ് ഉണ്ടായെങ്കിലും, ജില്ലയിലെ മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് റാന്നി പിന്നിലായത് മുന്നണികളെ മാറിചിന്തിക്കാൻ പ്രേരിപ്പിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സ്ഥാനാർഥി നിർണയത്തെ തന്നെ ചോദ്യം ചെയ്ത് സിപിഎം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റുമായ റോഷൻ റോയ് മാത്യു പരസ്യവിമർശനവുമായി രംഗത്തെത്തിയത്.

മണ്ഡലത്തിന് പുറത്തുനിന്നുള്ള സ്ഥാനാർഥികളെ ഇറക്കിയതാണ് വോട്ടർമാരുടെ താല്പര്യക്കുറവിന് പ്രധാന കാരണമെന്ന് റോഷൻ റോയ് മാത്യു ചൂണ്ടിക്കാട്ടുന്നു. റാന്നിക്കാർ അല്ലാത്തവർ മത്സരരംഗത്തെത്തിയതും സ്ഥാനാർഥികളോടുള്ള പൊതുവായ അതൃപ്തിയും വോട്ടിങ് ശതമാനത്തെ ബാധിച്ചുവെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. റാന്നിയിലെ പോളിങ് കുറയാനുള്ള ഏഴ് പ്രധാന കാരണങ്ങൾ അക്കമിട്ടു നിരത്തുന്ന അദ്ദേഹം, പാർട്ടി നേതൃത്വത്തിന്റെ തീരുമാനങ്ങളിലെ പാളിച്ചകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.

കണക്കുകൾ പരിശോധിച്ചാൽ, 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 65.97 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയതെങ്കിൽ ഇത്തവണ അത് 69.99 ശതമാനമായി ഉയർന്നിട്ടുണ്ട്. എന്നിരുന്നാലും, ശബരിമല വിഷയം അടക്കമുള്ള വൈകാരിക വിഷയങ്ങൾ സജീവമായിരുന്നിട്ടും പ്രതീക്ഷിച്ച രീതിയിലുള്ള പോളിങ് കുതിപ്പ് ഉണ്ടാകാത്തത് മുന്നണികൾക്ക് വലിയ വെല്ലുവിളിയാണ്. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ, പ്രവാസികളുടെ ബാഹുല്യം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ ഘടകങ്ങളും ഇതിന് കാരണമായി വിലയിരുത്തപ്പെടുന്നുണ്ട്.

സ്ഥാനാർഥികളെക്കുറിച്ചുള്ള അതൃപ്തി വോട്ടർമാരെ ബൂത്തിൽ നിന്ന് അകറ്റിയെന്ന സിപിഎം ജില്ലാ നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ വരും ദിവസങ്ങളിൽ ഇടതുമുന്നണിക്കുള്ളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറക്കും. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ, ഒരു മുതിർന്ന നേതാവ് തന്നെ പരസ്യമായി രംഗത്തെത്തിയത് വരാനിരിക്കുന്ന രാഷ്ട്രീയ നീക്കങ്ങളുടെ സൂചനയായാണ് വിലയിരുത്തുന്നത്.

TAGS :

Next Story