പഹൽഗാം ആക്രമണം മുസ്‍ലിം പ്രശ്നമായി അവതരിപ്പിച്ച സിപിഎം സെക്രട്ടറിയുടെത് ഏറ്റവും മോശപ്പെട്ടതും വംശീയവാദപരവുമായ പ്രസ്താവന; ബാബുരാജ് ഭഗവതി
‘പഹൽഗാമിനു ശേഷം പാകിസ്താനെയും മുസ്‌ലിംകളെയും സമീകരിച്ചു കൊണ്ടുള്ള വിദ്വേഷ ആക്രമണങ്ങൾ നാം ധാരാളം കണ്ടതാണ്. അതിലേക്ക് ഒരു കമ്മ്യൂണിസ്റ്റുകാരന്റെ സംഭാവനയാണിത്. നേരത്തെ സംഘപരിവാറാണ് ഈ നരേറ്റീവ് വളർത്തിക്കൊണ്ടുവന്നത്. ഇസ്‍ലമാമോഫോബിയയുടെ നിർലജ്ജമായ പ്രകടനമാണിത്’

നിലമ്പൂർ: ഈ തിരഞ്ഞെടുപ്പിൽ കേട്ട ഏറ്റവും മോശപ്പെട്ടതും വംശീയവാദപരവുമായ പ്രസ്താവന സിപിഎം സെക്രട്ടറി എംഴവി ഗോവിന്ദന്റെതാണെന്ന് സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ ബാബുരാജ് ഭഗവതി. പഹൽഗാം ആക്രമണത്തിൽ ജമാഅത്തെ ഇസ്‍ലാമി അപലപിച്ചില്ലെന്ന അദ്ദേഹത്തിന്റെ പ്രസ്താവന അതീവ ഗുരുതരമാണ്. പഹൽഗാമിനു ശേഷം പാകിസ്താനെയും മുസ്‌ലിംകളെയും സമീകരിച്ചു കൊണ്ടുള്ള വിദ്വേഷ ആക്രമണങ്ങൾ നാം ധാരാളം കണ്ടതാണ്. അതിലേക്ക് ഒരു കമ്മ്യൂണിസ്റ്റുകാരന്റെ സംഭാവനയാണിതെന്നും സോഷ്യൽ മീഡിയയിലെഴുതിയ കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.
ഗോവിന്ദൻ ഇക്കാര്യത്തിൽ രണ്ട് തെറ്റുകളാണ് വരുത്തിയത്. ഒന്നാമതായി അദ്ദേഹം നുണ പറഞ്ഞു. ഒരു രാഷ്ട്രീയ നേതാവിന് അത് ചേരില്ല. ജമാഅത്തെ ഇസ്ലാമി ആക്രമണത്തെ അപലപിച്ച് പ്രസ്താവനയിറക്കിയിരുന്നുവെന്നതാണ് സത്യം.
രണ്ടാമതായി ഗോവിന്ദൻ പഹൽഗാം ആക്രമണത്തെ ഒരു മുസ്‍ലിം പ്രശ്നമായി അവതരിപ്പിച്ചു. അതുവഴി പഹൽഗാമിനെ അപലപിക്കേണ്ടത് മുസ്‌ലിം സംഘടനയുടെ ബാധ്യതയാക്കി മാറ്റി. നേരത്തെ സംഘപരിവാറാണ് ഈ നരേറ്റീവ് വളർത്തിക്കൊണ്ടുവന്നത്. ഇസ്‍ലമാമോഫോബിയയുടെ നിർലജ്ജമായ പ്രകടനമാണിത്. ജമാഅത്തിനെ പറഞ്ഞാൽ മുസ്‌ലിം സംഘടനകളെ പറഞ്ഞതാക്കി മാറ്റുകയാണെന്ന് പറഞ്ഞ് ഗോവിന്ദന് ഒഴിയാനാവില്ല. കാരണം ചീത്ത മുസ്‍ലിംകളെ നല്ല മുസ്ലിംകളിൽ നിന്ന് വേർതിരിക്കുന്നത് മറ്റൊരു ഇസ്ലാമോഫോബിക് മാതൃകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഇടതുപക്ഷത്തു നിൽക്കുന്ന ബുദ്ധിജീവികൾ ശക്തമായ നിലപാടെടുത്ത് രംഗത്തുവരേണ്ടത് പ്രധാനമാണ്. അവരുടെ ബാധ്യതയുമാണ്. അവരതിന് തയ്യാറാവുമോ എന്നും അദ്ദേഹം ചോദിച്ചു.
Adjust Story Font
16