പൊലീസ് ആസ്ഥാനത്തിന് മുന്നിലെ തമ്മിലടി; സിപിഒ കിരണിന് സസ്‌പെൻഷൻ
മ്യൂസിയം സ്റ്റേഷനിലെ സിപിഒ വിശാഖിനെ മർദിച്ചതിലാണ് നടപടി

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തിന് മുന്നിലെ തമ്മിലടിയിൽ നടപടി. സിപിഒ കിരണിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. മ്യൂസിയം സ്റ്റേഷനിലെ സിപിഒ വിശാഖിനെ മർദിച്ചതിലാണ് നടപടി. കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കം തമ്മിലടിയിലെത്തുകയായിരുന്നു. അമ്മയെ അസഭ്യം പറഞ്ഞെന്ന് കിരണും നേരത്തെ പരാതി നൽകിയിരുന്നു.
പൊലീസ് ആസ്ഥാനത്തെ ഗേറ്റിൽ വാഹന പരിശോധനക്ക് നിയോഗിച്ചിരുന്ന പൊലീസുകാരനാണ് കിരൺ. ഏപ്രിൽ രണ്ടിന് ഉച്ചക്ക് വാഹനവ്യൂഹം കടന്നുപോകുന്നതിനാൽ വിശാഖിനെ പൊലീസ് ആസ്ഥാനത്തിന് മുന്നിൽ ഗതാഗതം നിയന്ത്രിക്കാൻ നിയോഗിച്ചിരുന്നു. ഈ സമയം ഒരു സ്ത്രീ പൊലീസ് ആസ്ഥാനത്തിന് മുന്നിലെ റോഡിൽ കാർ പാർക്ക് ചെയ്തു. വാഹനം മാറ്റി പാർക്ക് ചെയ്യാൻ വിശാഖ് ആവശ്യപ്പെട്ടതോടെ അവർ വണ്ടി മാറ്റിയിട്ടു.
ഇതിന് പിന്നാലെ അവിടെ എത്തിയ കിരൺ തനിക്ക് ഭക്ഷണവുമായി വന്ന അമ്മയോട് വിശാഖ് മോശമായി പെരുമാറിയെന്ന് ആരോപിച്ച് മർദിക്കുകയായിരുന്നു. ഇരുവരും തമ്മിൽ ഉന്തും തള്ളുമായതോടെ ഗേറ്റിലുണ്ടായിരുന്ന മറ്റു പൊലീസുകാരാണ് ഇവരെ പിടിച്ചുമാറ്റിയത്.
Adjust Story Font
16

