മറ്റത്തൂർ കോൺഗ്രസിൽ പ്രതിസന്ധി തുടരുന്നു ; വിമത നേതാക്കളെ തിരിച്ചെടുക്കരുത് എന്നാവശ്യപ്പെട്ട് ഔദ്യോഗിക പക്ഷവും രംഗത്ത്
ബിജെപി പിന്തുണ അപ്രതീക്ഷിതമാണെന്ന വിമത നേതാക്കളുടെ വാദം ബിജെപി തള്ളി

തൃശൂർ: മറ്റത്തൂരിലെ കോൺഗ്രസ് പ്രതിസന്ധി തീരുമാനമാകാതെ തുടരുന്നു. വിമത നേതാക്കൾ രാജിസന്നദ്ധത അറിയിച്ചെങ്കിലും ടി. എം ചന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കളെ തിരിച്ചെടുക്കരുത് എന്നാവശ്യപ്പെട്ട് ഔദ്യോഗിക പക്ഷവും രംഗത്തെത്തി. ഔദ്യോഗിക വിഭാഗം കെപിസിസി നേതൃത്വവുമായി കൂടുതൽ ചർച്ച നടത്തും.
ഡിസിസി അധ്യക്ഷൻ രാജിവെക്കണം എന്നതുൾപ്പെടെയുള്ള ഉപാധികളാണ് വിമത നേതാക്കൾ ഉന്നയിച്ചിരിക്കുന്നത്. ഡിസിസിയിലെ പ്രശ്നങ്ങൾ പരിഹരിച്ച് ഉപാധികൾ അംഗീകരിക്കുകയാണെങ്കിൽ രാജിവെക്കുന്നത് അടക്കമുള്ള പാർട്ടി തീരുമാനങ്ങൾക്ക് വിമതർ വഴങ്ങും.
എന്നാൽ കെപിസിസി നേതൃത്വം ഇതിനോട് പ്രതികരിച്ചിട്ടില്ല. വിമതർ രാജി സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് മറ്റത്തൂരിലെ ഔദ്യോഗിക വിഭാഗം ടി. എം ചന്ദ്രൻ അടക്കമുള്ള വിമത നേതാക്കൾക്കെതിരെ രംഗത്തെത്തിയത്. ടി. എം ചന്ദ്രന് പിന്നിൽ ജോസ് വള്ളൂർ ആണെന്നും മറ്റത്തൂരിൽ സമാന്തര ഡിസിസി ആയി ജോസ് പ്രവർത്തിക്കുന്നു എന്നുമാണ് ഔദ്യോഗിക പക്ഷത്തിന്റെ വാദം. നേതാക്കളെ തിരിച്ചെടുക്കരുത് എന്ന ആവശ്യം ഉന്നയിച്ച് കെപിസിസി നേതൃത്വവുമായി ഔദ്യോഗിക വിഭാഗം ചർച്ച നടത്തും.
അതേസമയം ബിജെപി പിന്തുണ അപ്രതീക്ഷിതമാണെന്ന വിമത നേതാക്കളുടെ വാദം ബിജെപി തള്ളിയിട്ടുണ്ട്. രാജിക്കത്തുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും ബിജെപി പുറത്ത് വിട്ടേക്കും.
Adjust Story Font
16

