മറ്റത്തൂരിലെ പ്രതിസന്ധി; ചർച്ചകളിലൂടെ പരിഹരിക്കാൻ കെപിസിസി, രാജിയില്ലെന്ന് ഉറപ്പിച്ച് വിമതർ
കെപിസിസി നിർദേശം ലഭിക്കും വരെ നടപടികളിൽ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടു പോകാനാണ് ഔദ്യോഗിക പക്ഷത്തിന്റെ തീരുമാനം

തൃശ്ശൂർ: മറ്റത്തൂർ പഞ്ചായത്തിലെ പ്രതിസന്ധി ചർച്ചകളിലൂടെ പരിഹരിക്കാൻ ഒരുങ്ങി കെപിസിസി നേതൃത്വം. രാജിവെക്കില്ല എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് വിമതർ. എന്നാൽ കെപിസിസി നിർദേശം ലഭിക്കും വരെ നടപടികളിൽ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടു പോകാനാണ് ഔദ്യോഗിക പക്ഷത്തിന്റെ തീരുമാനം.
മറ്റത്തൂരിലെ കൂറുമാറ്റത്തിൽ ഡിസിസിയുടെ അച്ചടക്കനടപടി നിലനിൽക്കെയാണ് കെപിസിസിയുടെ സമാന്തര ഇടപെടൽ. കെപിസിസി പ്രസിഡന്റിന്റെ നിർദേശപ്രകാരം വിമത നേതാക്കളുമായി റോജി എം.ജോൺ എംഎൽഎ ഇന്നലെ ചർച്ച നടത്തിയിരുന്നു. എംഎൽഎയുമായി നടത്തിയ ചർച്ച പൂർണ്ണ തൃപ്തികരമാണ് എന്നാണ് നടപടി നേരിട്ട ഡിസിസി ജനറൽ സെക്രട്ടറി ടി.എൻ ചന്ദ്രൻ പ്രതികരിച്ചത്.
ഡിസിസിയിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ കൂടി ചർച്ചയ്ക്കിടെ എംഎൽഎയെ അറിയിച്ചിട്ടുണ്ട്. ബിജെപിയുമായി സഖ്യം ഉണ്ടാക്കിയിട്ടില്ലെന്നും രാജിവെക്കാൻ ആകില്ല എന്നുമുള്ള നിലപാടിൽ ഉറച്ചു നിൽക്കുകയാണ് വിമതർ. എന്നാൽ കെപിസിസിയുടെ നിർദേശം ലഭിക്കും വരെ നടപടികളിൽ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടു പോകാൻ ആണ് ഔദ്യോഗിക പക്ഷത്തിന്റെ തീരുമാനം. പാർട്ടി നിർദേശം തള്ളിയവരെ അയോഗ്യരാക്കാനുള്ള നടപടിയുമായി ഡിസിസി മുന്നോട്ടുപോകും. ഇക്കാര്യത്തിൽ ഡിസിസി പ്രസിഡണ്ട് ജോസഫ് ടാജെറ്റ് ഇന്ന് പ്രതികരിച്ചേക്കും.
കൂറു മാറ്റത്തിൽ മുസ്‌ലിം ലീഗും കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അതേസമയം ഡിസിസിയെ വെല്ലുവിളിച്ച് മറ്റത്തൂരിൽ ഇന്നലെ രാത്രി വിമത നേതാക്കൾ ശബരിമല സ്വർണകൊള്ള വിഷയത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കോൺഗ്രസ് കൊടികളേന്തി മുദ്രാവാക്യം വിളിച്ചായിരുന്നു പ്രകടനം.
Adjust Story Font
16

