കന്യാസ്ത്രീകൾക്കെന്ന പോലെ പാസ്റ്റർമാർക്കും വൈദികർക്കും പെൻഷൻ വേണം: ചേരമ സാംബവ ഡെവലപ്മെന്റ് സൊസൈറ്റി
'കന്യാസ്ത്രീകൾക്ക് പ്രഖ്യാപിച്ച ഈ പെൻഷൻ ഏത് പഠനത്തിൻ്റെ അടിസ്ഥാനത്തിലാണ്'.

തിരുവനന്തപുരം: കന്യാസ്ത്രീകൾക്കെന്ന പോലെ നിർധനരായ പാസ്റ്റർമാർക്കും വൈദികർക്കും പെൻഷൻ അനുവദിക്കണമെന്ന് ചേരമ സാംബവ ഡെവലപ്മെന്റ് സൊസൈറ്റി. കന്യാസ്ത്രീകൾക്ക് പെൻഷൻ കൊടുക്കാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും സിഎസ്ഡിഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ സുരേഷ് ഫേസ്ബുക്കിൽ കുറിച്ചു.
പട്ടികവിഭാഗങ്ങൾക്ക് നൽകാനുള്ള 158 കോടി ലാപ്സാക്കിയും ഇ- ഗ്രാൻ്റ് നൽകാതിരിക്കുകയും ചെയ്ത ഒരു സർക്കാർ ആണ് സാമ്പത്തിക ഞെരുക്കത്തിൽ പെൻഷൻ പ്രഖ്യാപിക്കുന്നതെന്നും കെ.കെ സുരേഷ് ചോദിച്ചു. കന്യാസ്ത്രീകൾക്ക് പ്രഖ്യാപിച്ച ഈ പെൻഷൻ ഏത് പഠനത്തിൻ്റെ അടിസ്ഥാനത്തിലാണെന്നും ഈ കാലഘട്ടത്തിൽ അത് അനിവാര്യതയാണോ എന്നും സുരേഷ് ചോദിച്ചു.
മതസ്ഥാപനങ്ങളിലുള്ള കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള സ്ത്രീകൾക്ക് സാമൂഹിക സുരക്ഷാ ആനുകൂല്യം നൽകാനുള്ള മന്ത്രിസഭാ തീരുമാനം സ്വാഗതാർഹമാണെന്ന് കെസിബിസി ജാഗ്രതാ കമ്മീഷൻ പ്രതികരിച്ചിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന വ്യാജപ്രചാരണം ഗൂഡലക്ഷ്യത്തോടെയുള്ളതാണെന്നും ചിലർ നടത്തുന്ന അടിസ്ഥാനരഹിതമായ വാദങ്ങൾ വാസ്തവവിരുദ്ധമാണെന്നും കെസിബിസി ജാഗ്രതാ കമ്മീഷൻ പറഞ്ഞു.
50 വയസിനു മുകളിൽ പ്രായമുള്ള അവിവാഹിതരായ സ്ത്രീകൾക്ക് നൽകുന്ന പെൻഷൻ, മഠങ്ങൾ, ഉപവിശാലകൾ, ആശ്രമങ്ങൾ, മതസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്ന കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള അർഹരായ സ്ത്രീകൾക്കും ലഭ്യമാക്കാൻ ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്.
കെ.കെ സുരേഷിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
കന്യാസ്ത്രീകൾക്ക് പെൻഷൻ കൊടുക്കാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഇതോടൊപ്പം നിർധനരായ പാസ്റ്റർമാർക്കും വൈദികർക്കും ഉപദേഷ്ടാക്കൾക്കും പെൻഷൻ അനുവദിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നു.
പട്ടിക വിഭാഗങ്ങൾക്ക് നൽകാനുള്ള 158 കോടി രൂപ ലാപ്സാക്കിയും ഇ ഗ്രാൻ്റ് നൽകാതിരിക്കുകയും ചെയ്ത ഒരു ഗവൺമെന്റ് ആണ് സാമ്പത്തിക ഞെരുക്കത്തിൽ പെൻഷൻ പ്രഖ്യാപിക്കുന്നത്! കന്യാസ്ത്രീകൾക്ക് പ്രഖ്യാപിച്ച ഈ പെൻഷൻ ഏത് പഠനത്തിൻ്റടിസ്ഥാനത്തിലാണ്? ഈ കാലഘട്ടത്തിൽ അത് അനിവാര്യതയാണോ?
Adjust Story Font
16

