ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ച വാഹനം കടത്തിയെന്ന് പരാതി; പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീട്ടിൽ കസ്റ്റംസ് പരിശോധന
രണ്ട് നടന്മാരും ഒരു സംവിധായകനും വാഹനം വാങ്ങിയിട്ടുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം

കൊച്ചി: നടൻ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീട്ടിൽ കസ്റ്റംസ് പരിശോധന.ഭൂട്ടാനിൽ നിന്നും വാഹനം കടത്തി എന്ന പരാതിയിലാണ് പരിശോധന. ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ച വാഹനം ഇറക്കുമതി തീരുവ നൽകാതെ കടത്തി എന്നാണ് പരാതി.ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു നടന്മാരുടെ വീട്ടില്‍ പരിശോധന നടത്തിയത്. പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും കൊച്ചിയിലെ വീട്ടിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. വാഹനങ്ങള്‍ വാങ്ങിയ രേഖകളും ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്.നടന്‍ മമ്മൂട്ടിയുടെ പനമ്പിള്ളി നഗറിലെ വീട്ടിലും കസ്റ്റംസ് പരിശോധന നടത്തിയിട്ടുണ്ട്.
ഭൂട്ടാനില്‍ നിന്ന് പട്ടാളം ഉപേക്ഷിച്ച 40ഓളം വാഹനങ്ങള്‍ ഇന്ത്യയിലെക്ക് കടത്തി എന്ന പരാതി നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.വാഹനങ്ങള്‍ ഹിമാചല്‍ പ്രദേശിലെത്തിച്ച് രജിസ്ട്രേഷന്‍ ചെയ്ത് രാജ്യമെമ്പാടും വില്‍പ്പന നടത്തിയെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ രാജ്യവ്യാപകമായി കസ്റ്റംസ് 'ഓപറേഷന്‍ നുംഖൂർ' എന്ന പേരില്‍ പരിശോധന നടത്തുന്നുണ്ട്.
സംസ്ഥാനത്ത് 30 ഇടത്താണ് കസ്റ്റംസ് പരിശോധന നടത്തുന്നതെന്നാണ് പുറത്ത് വരുന്ന വിവരം.സിനിമാനടന്മാര്‍ക്ക് പുറമെ വ്യവസായികളടക്കം വാഹനം വാങ്ങിയെന്ന് സംശയമുണ്ട്. യൂസ്ഡ് കാർ ഷോറൂമുകളിലും വിവിധ ആഡംബര വാഹന ഷോറൂമുകളിലും കസ്റ്റംസ് പരിശോധന നടത്തുന്നുണ്ട്. 10 ലക്ഷം രൂപക്ക് വാങ്ങിച്ച വാഹനങ്ങള്‍ 35-45 ലക്ഷം രൂപക്ക് വരെ ഇന്ത്യയില്‍ പലര്‍ക്കും വിറ്റുവെന്നും പരാതി ഉയര്‍ന്നിരുന്നു. തട്ടിപ്പ് അറിഞ്ഞുകൊണ്ടാണോ വാഹനം വാങ്ങിയതെന്ന് പരിശോധിക്കും.
Adjust Story Font
16

