19കാരിയുടെ മൃതദേഹം കണ്ടെത്തിയത് വീടിന് ഒരു കിലോമീറ്റർ അകലെ, തലയില്‍ കല്ലുപയോഗിച്ച് മര്‍ദിച്ച പാടുകള്‍; ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍
മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്

മലയാറ്റൂര്‍:എറണാകുളം മലയാറ്റൂരിലെ 19കാരിയുടെ മരണം കൊലപാതകമെന്ന നിഗമനത്തില്‍ പൊലീസ്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തി. തലയില്‍ കല്ലുപയോഗിച്ച് മര്‍ദിച്ച പാടുകളുമുണ്ട്. മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്റെയും ഷിനിയുടെയും മകള്‍ ചിത്രപ്രിയയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീടിന് ഒരു കിലോമീറ്റര്‍ അകലെ ഒഴിഞ്ഞ പറമ്പിലാണ് ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്. ഇക്കഴിഞ്ഞ ശനിയാഴ്ച മുതല്‍ ചിത്രപ്രിയയെ കാണാനില്ലായിരുന്നു.ബെംഗളൂരുവില്‍ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിനിയായിരുന്നു ചിത്രപ്രിയ.
പെണ്‍കുട്ടിയുടെ മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ.പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
കാണാതായതിന് പിന്നാലെ ചിത്രപ്രിയയുടെ കുടുംബം കാലടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനിടെയാണ് മലയാറ്റൂര്‍ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂര്‍ റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പില്‍ മൃതദേഹം കണ്ടെത്തിയത്. ചിത്രപ്രിയയുടെ മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് വിധേയമാക്കും.
Adjust Story Font
16

