കബാലിയുടെ ആക്രമണം; ആനയെ കാടുകയറ്റാൻ നടപടിയെടുക്കണം എന്ന ആവശ്യവുമായി അതിരപ്പിള്ളി പഞ്ചായത്ത്
അതേസമയം കെഎസ്ആർടിസിക്ക് മുന്നറിയിപ്പുമായി വനംവകുപ്പ് രംഗത്തെത്തി

തൃശൂർ: ആക്രമണകാരിയായ കബാലിയെ കാടുകയറ്റാൻ നടപടിയെടുക്കണം എന്ന ആവശ്യവുമായി അതിരപ്പിള്ളി പഞ്ചായത്ത്. അതിരപ്പിള്ളി ആനമല അന്തർസംസ്ഥാന പാതയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി വാഹനങ്ങൾ ആണ് മദപ്പാടിലായ ആന ആക്രമിച്ചത്.വനപാതയിൽ ആണ് ആന നിൽക്കുന്നത് എങ്കിലും സഞ്ചാരികൾക്ക് തടസ്സമില്ലാത്ത രീതിക്ക് ആനയെ മാറ്റണം എന്നാണ് ആവശ്യം.
യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കണം. റോഡിലേക്ക് ഇറങ്ങാതിരിക്കാൻ നടപടിയെടുക്കുകയോ, മറ്റൊരിടത്തേക്ക് മാറ്റാൻ ശ്രമിക്കുകയോ വേണം എന്ന് അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. റിജേഷ് പറഞ്ഞു. അതേസമയം ഈ വഴി പോകുന്ന യാത്രക്കാർ ആനയെ പ്രകോപിപ്പിക്കുന്നതിനെതിരെ വനംവകുപ്പും രംഗത്ത് എത്തി. അതേസമയം കെഎസ്ആർടിസിക്ക് മുന്നറിയിപ്പുമായി വനംവകുപ്പ് രംഗത്തെത്തി.
വന്യജീവികളുടെ ഫോട്ടോ എടുക്കാൻ ബസ് നിർത്തരുതെന്നാണ് മുന്നറിയിപ്പ്. ഇനിയും ആവർത്തിച്ചാൽ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കുമെന്നും ചാലക്കുടി എടിഒക്ക് ഷോളയാർ റേഞ്ച് ഓഫീസർക്ക് നൽകിയ കത്തിൽ പറയുന്നു. മലക്കപ്പാറയിൽ കാട്ടാനയെ യാത്രക്കാർ പ്രകോപിപ്പിക്കുന്നതിനെ തുടർന്ന് വലിയ പ്രശ്നങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. അന്തർസംസ്ഥാന പാതയിൽ നിലയുറപ്പിച്ച 'കബാലി' എന്ന കാട്ടാനയെ വാഹനം ഇടിപ്പിച്ച് പ്രകോപിപ്പിക്കാനാണ് ശ്രമം നടന്നത്. ഹോൺ മുഴക്കുകയും ആനയുടെ അടുത്തേക്ക് വണ്ടി ഓടിച്ച് പ്രകോപനം സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കാട്ടാനയുടെ ഭീഷണി രൂക്ഷമായതോടെ ഇതിനെ നിയന്ത്രിക്കാൻ സാധിക്കാത്ത വനം വകുപ്പിന് നേരെ വിവിധ കോണുകളിൽനിന്ന് പ്രതിഷേധം ഉയർന്നു.
Adjust Story Font
16

