ധര്‍മസ്ഥല വെളിപ്പെടുത്തൽ; ഖനനത്തിന് റഡാർ എത്തി, നിർണായക സ്പോട്ട് 13ൽ പരിശോധന
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3,000 അടി ഉയരത്തിലാണ് കുഴിക്കൽ നടത്തിയത്

മംഗളൂരു:ധർമസ്ഥലയിലെ ദുരൂഹമരണം അന്വേഷിക്കുന്ന പ്രത്യേക സംഘം(എസ്ഐടി) തിങ്കളാഴ്ച ജിപിആർ( ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ)ഉപയോഗത്തിലേക്ക് കടന്നു. വെളിപ്പെടുത്തൽ നടത്തിയ പരാതിക്കാരൻ അടയാളപ്പെടുത്തിയ സ്ഥലങ്ങളിൽ നിർണായകമെന്ന് കരുതുന്ന സ്പോട്ട് നമ്പർ 13ലാണ് റഡാർ ഉപയോഗിക്കുന്നത്.
നേരത്തെ ഉത്തര കന്നട ജില്ലയിലെ ഷിരൂരിൽ മണ്ണിനടിയിലായ ലോറി കണ്ടെത്തിയത് റഡാർ ഉപയോഗിച്ചാണ്. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നൂറിലേറെ പെൺകുട്ടികളുടേയും യുവതികളുടേയും മൃതദേഹങ്ങൾ നിർബന്ധത്തിന് വഴങ്ങി താൻ കുഴിച്ചുമൂടി എന്ന മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലും പരാതിയുമാണ് കഴിഞ്ഞ മാസം 19ന് കർണാടക സർക്കാർ രൂപവത്കരിച്ച എസ്ഐടി അന്വേഷിക്കുന്നത്.
നേത്രാവതി കുളിക്കടവിന് സമീപമാണ് റഡാർ സഹായം തേടിയ സ്ഥലം. ഞായറാഴ്ച "പോയിന്റ് 16" എന്ന് പരാതിക്കാരൻ അടയാളപ്പെടുത്തിയ സ്ഥലത്ത് നടത്തിയ സമഗ്രമായ ഖനനത്തിന് ശേഷം വീണ്ടും വെറും കൈയോടെയാണ് മടങ്ങിയത്.പാറക്കെട്ടുകളുള്ള കുന്നിൻ മുകളിൽ ഏകദേശം 30 അടി വീതിയും 10 അടി ആഴവുമുള്ള 16 വ്യത്യസ്ത കുഴികൾ സംഘം കുഴിച്ചു. മണിക്കൂറുകളോളം നീണ്ടുനിന്ന ശ്രമത്തിൽ നിന്ന് കല്ലുകളും ചെളിയും മാത്രമാണ് ലഭിച്ചത്, മനുഷ്യന്‍റെ അസ്ഥികൂട അവശിഷ്ടങ്ങളോ ഭൗതിക തെളിവുകളോ ഒന്നും ലഭിച്ചില്ല.
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3,000 അടി ഉയരത്തിലാണ് കുഴിക്കൽ നടത്തിയത്. അതിൽ ഉണങ്ങിയ മരക്കൊമ്പുകൾക്കും പരുപരുത്ത ഭാഗങ്ങൾക്കും സമീപം സമഗ്രമായ കുഴിക്കൽ ഉൾപ്പെടുന്നു. പോയിന്‍റ് 16ലും പോയിന്‍റ് 16(എ)യിലും ഏകദേശം ഏഴ് മണിക്കൂർ നീണ്ട കഠിനാധ്വാനത്തിനു ശേഷമാണ് തിരച്ചിൽ നിർത്തിയത്.കഴിഞ്ഞ 11 ദിവസങ്ങളിലായി 17 വ്യത്യസ്ത സ്ഥലങ്ങളിൽ എസ്‌ഐടി കുഴിച്ചു.
Adjust Story Font
16

