'എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് പറയാനുള്ള ധൈര്യമുണ്ടോ'; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് വി.ഡി സതീശൻ
'പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ വേണ്ടെന്ന് പറഞ്ഞ പാർട്ടിയാണ് കോൺഗ്രസ് '

കൊച്ചി: എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് പറയാനുള്ള ധൈര്യമുണ്ടോ മുഖ്യമന്ത്രിക്കെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. 'വെൽഫെയർ പാർട്ടിയുടെ പിന്തുണ കോൺഗ്രസിന് ഉണ്ട് എന്ന് പറഞ്ഞ് ഇടതുപക്ഷം കോളിളക്കം സൃഷ്ടിക്കുന്നു. എസ്ഡിപിഐ പിന്തുണവേണ്ടെങ്കിൽ പരസ്യമായി പറയണം. പാർലമെന്റ് തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ വേണ്ടെന്ന് പറഞ്ഞ പാർട്ടിയാണ് കോൺഗ്രണ് '. വികസന വിഷയത്തിൽ സംവാദമാകാം എന്ന മുഖ്യമന്ത്രിയുടെ വെല്ലുവിളിയെ സ്വാഗതം ചെയ്യുന്നുവെന്നും വി.ഡി സതീശൻ പറഞ്ഞു.
'ഉമ്മൻചാണ്ടിയുടെ കാലത്ത് 4000 വീട് മാത്രമാണ് നിർമിച്ചതെന്ന് പറഞ്ഞത് നുണയാണ്. കേരളത്തിലെ ഏറ്റവും വലിയ കാപട്യമുള്ള രാഷ്ട്രീയ നേതാവാണ് പിണറായി വിജയൻ. അദ്ദേഹം ചെയ്യുന്നതും വാക്കും തമ്മിൽ യാതൊരു ബന്ധവുമില്ല. ഇത്ര ഇരട്ടത്താപ്പുള്ള നേതാവ് മറ്റാരാണുള്ളത് ? എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് നിലപാടിൽ മാറ്റമില്ല. അത് ഇപ്പോഴും എപ്പോഴും പറയേണ്ട ആവശ്യമില്ല'. മഞ്ചേശ്വരത്ത് എസ്ഡിപിഐയുടെ പിന്തുണ വേണ്ടയോ എന്ന് ചോദ്യത്തിന് ഞങ്ങൾ ഒരു സ്റ്റാൻഡിൽ ഉറച്ചു നിൽക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
'ശബരിമല വിഷയത്തിൽ മൂന്ന് സിപിഎം നേതാക്കൾ ജയിലിൽ കിടന്നു. എന്തുകൊണ്ട് പാർട്ടി നടപടിയെടുത്തില്ല. അവർ ഇപ്പോഴും പാർട്ടി സ്ഥാനങ്ങളിൽ ഇരിക്കുന്നു. അവർക്കെതിരെ നടപടിയെടുക്കാൻ ഭയമാണ്. കേരളത്തിൽ യുഡിഎഫ് തരംഗമുണ്ടാവും. യുഡിഎഫ് 100 സീറ്റിൽ അധികം നേടി അധികാരത്തിൽ വരു'മെന്നും വി.ഡി സതീശൻ പറഞ്ഞു.
Adjust Story Font
16

