'വെള്ളാപ്പള്ളിക്ക് ലഭിച്ച പത്മഭൂഷണിൽ സംശയം, തുഷാറിനെ ഐക്യ ചർച്ചയ്ക്ക് നിയോഗിച്ചത് തരികിട': ജി സുകുമാരൻ നായർ
'' ഐക്യ ചര്‍ച്ചയ്ക്കായി വെള്ളാപ്പള്ളി വിടുന്നത് ബിജെപി മുന്നണി നേതാവിനെയാണ്. അതിനിടെയാണ് കേന്ദ്രത്തിന്റെ പത്മഭൂഷണ്‍ ബഹുമതി അദ്ദേഹത്തിന് ലഭിക്കുന്നത്''

- Published:
28 Jan 2026 11:48 AM IST

കോട്ടയം: എസ്എന്‍ഡിപി- എന്‍എസ്എസ് ഐക്യ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ അടിയൊഴുക്കുണ്ടെന്ന് തോന്നിയതിന്റെ അടിസ്ഥാനത്തിലാണ് പിന്മാറാന്‍ തീരുമാനിച്ചതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍.
ഐക്യ ചര്‍ച്ചയ്ക്കായി വെള്ളാപ്പള്ളി വിടുന്നത് ബിജെപി മുന്നണി നേതാവിനെയാണ്. അതിനിടെയാണ് കേന്ദ്രത്തിന്റെ പത്മഭൂഷണ്‍ ബഹുമതി അദ്ദേഹത്തിന് ലഭിക്കുന്നത്. അത്ര ശുദ്ധമല്ല ഇടപെടലെന്ന് തോന്നിയെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.
ഐക്യം എന്ന ആശയം മുന്നോട്ടുവെച്ചത് എസ്എന്‍ഡിപിയാണ്. രണ്ട് പ്രബല ഹിന്ദു സമുദായങ്ങള്‍ യോജിക്കുക എന്ന നിലയിലാണ് അതിനെ സ്വാഗതം ചെയ്തത്. ചര്‍ച്ചയ്ക്ക് ജനറല്‍ സെക്രട്ടറി തന്നെ വരണോയെന്ന് തീരുമാനിക്കേണ്ടത് അവരാണ്. എന്നാല്‍ എന്‍ഡിഎ പ്രമുഖനെ തന്നെ ചര്‍ച്ചയ്ക്ക് നിയോഗിച്ചത് തരികിടയായി തോന്നി. പിന്നീട് വിശകലനം ചെയ്തപ്പോഴാണ് ബിജെപിയുമായി ചേര്‍ന്നു നടത്തിയ നീക്കമായി സംശയം തോന്നിയത്. അതോടെ തീരുമാനം മാറ്റിയെന്ന് സുകുമാരന്‍ നായര്‍ പറയുന്നു.
വെള്ളാപ്പള്ളി നടേശന് പത്മ പുരസ്‌കാരം നൽകിയത് തെറ്റായിപ്പോയി എന്ന് പറയില്ലെന്നും അതിൽ ആക്ഷേപമില്ലെന്നും അദേഹം പറഞ്ഞു. ഐക്യത്തെക്കുറിച്ച് ഇനി പുനർവിചന്തനം നടത്തില്ല. എസ്എൻഡിപി അടക്കമുള്ള എല്ലാ സമുദായ സംഘടനകളോടും സൗഹാർദമുണ്ടാകുമെന്നും ഐക്യനീക്കം ഉണ്ടാകില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി. മാതൃഭൂമി ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Adjust Story Font
16
