താമരശ്ശേരിയിലെ മാലിന്യ സംസ്കരണ പ്ലാന്റിനെതിരായ പ്രതിഷേധം; ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്‍റ് ഒന്നാം പ്രതി
പ്രതിഷേധക്കാർ എസ് പിയെ വളഞ്ഞിട്ട് ആക്രമിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു

Photo| MediaOne
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയിലെ മാലിന്യ സംസ്കരണ പ്ലാന്റിനെതിരായ പ്രതിഷേധത്തിൽ എസ് പിയെ പ്രതിഷേധക്കാർ വളഞ്ഞിട്ട് ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഇന്നലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിലേക്ക് കയറിയ പ്രതിഷേധക്കാർ അക്രമം നടത്തുന്ന സി സി ടി വി ദൃശ്യങ്ങളാണ് പുറത്തു വന്നത്. ഫാക്ടറി ആക്രമിക്കുന്നതും അത് തടയുന്ന പൊലീസുകാരെ വളഞ്ഞിട്ട് മർദിക്കുന്നതും ദൃശ്യങ്ങളുണ്ട്.
സംഘർഷത്തിൽ മൂന്നൂറിലധികം പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റുമായ മെഹ്റൂഫാണ് കേസിൽ ഒന്നാം പ്രതി.
വിവിധ രാഷ്ട്രീയപാർട്ടി പ്രവർത്തകരും പ്രതിപട്ടികയിലുണ്ട്.വധശ്രമമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പൊലീസ് ഉദ്യോഗസ്ഥരെ കൊല്ലാൻ ശ്രമിച്ചെന്നുംജീവനക്കാരെ പൂട്ടിയിട്ട് തിയിട്ടെന്നും എഫ്ഐആറില്‍ പറയുന്നു. പ്രതിഷേധത്തിലും തീവെപ്പിലും ഫാക്‌ടറിക്ക് അഞ്ച് കോടിരൂപയുടെ നഷ്ടമുണ്ടായെന്നും എഫ്ഐആറിൽ പറയുന്നു.
സംഘർഷത്തിൽ 351പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കൊലപാതകശ്രമം,കലാപമുണ്ടാക്കല്‍ തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഫാക്ടറിയില്‍ തീയിട്ടതിന് 30 പേരെ പ്രതിചേർത്ത് കേസെടുത്തു. സ്ഫോടക വസ്തു ഉപയോഗിച്ചതടക്കം കുറ്റം ചുമത്തിയിട്ടുണ്ട്. അഞ്ച് കോടി രൂപയുടെ നഷ്ടം കമ്പനിക്കുണ്ടായെന്നും എഫ് ഐ ആറിലുണ്ട്.
കണ്ണൂർ റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ പ്രതികൾക്കായി വ്യാപക തിരച്ചിൽ ആരംഭിച്ചു. മേഖലയിൽ കനത്ത പൊലീസ് നിരീക്ഷണം തുടരുകയാണ്. ഇന്നലെ നടന്ന സംഘർഷത്തില്‍ കോഴിക്കോട് റൂറൽ എസ്.പി കെ.ഇ ബൈജു ഉൾപ്പെടെ 16 പൊലീസുകാർക്കും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സമരത്തില്‍ പങ്കെടുത്ത നിരവധിപേർക്കും പരിക്കേറ്റിരുന്നു. അറവുമാലിന്യ സംസ്കരണ കേന്ദ്രം മാറ്റണമെന്നാവശ്യപ്പെട്ട് ആറ് വർഷമായി അമ്പായത്തോട് ഇറച്ചിപ്പാറയില്‍ സമരം നടക്കുന്നുണ്ട്.
Adjust Story Font
16

